ലോകത്തെ വിപണികളിൽ വരുന്ന മാറ്റങ്ങളനുസരിച്ച് ഇന്ത്യയും മാറേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി രാജ്യത്തെ കൂടുതൽ മേഖലകളെ സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി. തന്ത്രപ്രധാന മേഖലകളിൽ ഒരു പൊതുമേഖലാ സ്ഥാപനം വേണമെന്നതാണ് സർക്കാരിന്‍റെ പുതിയ നയം. അതിൽ പൊതുമേഖലാ സ്ഥാപനത്തിനൊപ്പം സ്വകാര്യമേഖലയും ഉണ്ടാകുമെന്നും സീതാരാമൻ പറഞ്ഞു.
തന്ത്രപ്രധാനമേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും. അതിൽക്കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ വായ്പാപരിധി വർദ്ധിപ്പിച്ചത് സംബന്ധിച്ച പ്രഖ്യാപനവും നിർമ്മല സീതാരാമൻ നടത്തി. മിക്ക സംസ്ഥാനങ്ങളും കടമെടുക്കാനുള്ള പരിധിയിൽ പകുതി പോലും എടുത്തിട്ടില്ലെന്നും. സംസ്ഥാനങ്ങൾ ഇതുവരെ അവർക്ക് അനുവദിച്ചതിൽ 16 ശതമാനം മാത്രമാണ് വായ്പ എടുത്തിട്ടുള്ളതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 50 ശതമാനം വരെ വായ്പ സംസ്ഥാനങ്ങൾക്ക് എടുക്കാവുന്നതാണ്. എന്നിട്ടും, പല സംസ്ഥാനങ്ങളും വായ്പ എടുത്തിട്ടില്ല.
എങ്കിലും ഇത് അസാധാരണമായ പ്രതിസന്ധിയാണെന്നും, ഗുരുതര സ്ഥിതിവിശേഷമാണെന്നും കണക്കിലെടുത്ത് വായ്പാ പരിധി ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി വർദ്ധിപ്പിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചു. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ പ്രളയകാലം മുതൽ ആവശ്യപ്പെട്ടതാണ് വായ്പ പരിധി ഉയർത്തൽ.
ഇന്നലെ ആറ് വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രം സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ മുന്‍പുതന്നെ തീരുമാനിച്ചിരുന്നു. 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് 12 വിമാനത്താവളങ്ങളിലായി കേന്ദ്രം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications