ഇന്ത്യൻ ഊർജ്ജ വ്യവസായി മുകേഷ് അംബാനിയ്ക്ക് ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവി നഷ്ട്ടപ്പെട്ടു. എണ്ണവില ഇടിഞ്ഞതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഇന്നലെ കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ആലിബാബ സ്ഥാപകൻ ജാക്ക് മാ ആണ് നിലവിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി.
അംബാനി പിന്നിലേയ്ക്ക്
കൊറോണ വൈറസ് വ്യാപനം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ഭയത്താൽ തകർന്നടിഞ്ഞ ഓഹരി വിപണി തിങ്കളാഴ്ച അംബാനിയുടെ ആസ്തിയിൽ നിന്ന് 5.8 ബില്യൺ ഡോളർ തുടച്ചു നീക്കി. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു, ബ്ലൂംബർഗ് ശതകോടീശ്വര സൂചിക അനുസരിച്ച് 2018 പകുതിയോടെയാണ് ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ് സ്ഥാപകനായ ജാക്ക് മാ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. എന്നാൽ ഇപ്പോൾ 44.5 ബില്യൺ ഡോളർ സമ്പാദ്യമുള്ള അംബാനിയെക്കാൾ 2.6 ബില്യൺ ഡോളർ സമ്പത്ത് കൂടുതലുണ്ട് ജാക്ക് മായ്ക്ക്.
ജാക്ക് മായുടെ നേട്ടം
29 വർഷത്തിനിടയിൽ എണ്ണ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ എണ്ണ വിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 12% ഇടിഞ്ഞു. 2009 ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ ഇടിവാണിത്. ഈ വർഷം ഇതുവരെ ആർഐഎൽ 26 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൊറോണ വൈറസ് അലിബാബയുടെ ചില ബിസിനസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കുമായി ബന്ധപ്പെട്ട ബിസിനസുകളുടെ വർദ്ധിച്ച ആവശ്യകത കാരണം നഷ്ടം ലഘൂകരിക്കപ്പെട്ടു.
ആസ്തിയിൽ ഇടിവ്
ലോകത്തെ മറ്റ് ചില ശതകോടീശ്വരന്മാരുടെയും ആസ്തിയിൽ തിങ്കളാഴ്ച്ച ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലത്തേത്. വൈൽഡ്കാറ്റർ ഹരോൾഡ് ഹാമിന്റെ സമ്പാദ്യം ഇന്നലെ പകുതിയായി 2.4 ബില്യൺ ഡോളറായി കുറഞ്ഞു. സഹ എണ്ണ മാഗ്നറ്റ് ജെഫ് ഹിൽഡെബ്രാൻഡിന് 3 ബില്യൺ ഡോളർ നഷ്ടമായി.
റിലയൻസ് ബിസിനസുകൾ
ടെലികമ്മ്യൂണിക്കേഷൻ, ടെക്നോളജി, റീട്ടെയിൽ തുടങ്ങിയ പുതിയ ബിസിനസുകളിലേക്കുള്ള മുന്നേറ്റം റിലയൻസ് ഇൻഡസ്ട്രീസിന്റെ കടം കൂട്ടിയിട്ടുണ്ട്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനായി ഏകദേശം 50 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയുടെ ഒന്നാം നമ്പർ വയർലെസ് കാരിയറായി മാറി. മൊബൈൽ സംരംഭം ആരംഭിച്ചതോടെ, ഇന്ത്യയിൽ ആമസോൺ ഡോട്ട് കോമിന് എതിരാളിയായി ഇ-കൊമേഴ്‌സ് സാമ്രാജ്യത്തിനുള്ള പദ്ധതികളും അംബാനി ആവിഷ്കരിച്ചിരുന്നു.
പ്രതീക്ഷകൾ തെറ്റി
ബാധ്യതകളെക്കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് അംബാനി ഓഗസ്റ്റിൽ ഗ്രൂപ്പിന്റെ മൊത്തം കടം പൂജ്യമായി കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് അരാംകോയുമായുള്ള കരാർ നിർണായകമാണ്. ആ ഇടപാടിന് കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിന്റെ സൂചനകളും നിക്ഷേപകർക്ക് ലഭിച്ചു തുടങ്ങി. അരാംകോ ഇടപാട് മാർച്ചോടെ പൂർത്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരു കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.


Click it and Unblock the Notifications