റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പന്നനായി. എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായത്. വെള്ളിയാഴ്ച അംബാനിയുടെ ആസ്തി 326 മില്യൺ ഡോളർ ഉയർന്ന് 80.2 ബില്യൺ ഡോളറായതോടെയാണ് (6.04 ലക്ഷം കോടി രൂപ) ഫേസ്ബുക് മേധാവി മാർക്ക് സക്കർബെർഗിന് തൊട്ടുപിന്നിലെ പട്ടികയിൽ ഇടംപിടിച്ചത്.
അർനോൾട്ടിന്റെ ആസ്തി 1.24 ബില്യൺ ഡോളർ കുറഞ്ഞ് 80.2 ബില്യൺ ഡോളറായതോടെ (60.01 ലക്ഷം കോടി രൂപ) അദ്ദേഹത്തെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പട്ടികയിൽ മുകേഷ് അംബാനിയുടെ മുന്നേറ്റം. ആദ്യമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി 100 മില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ 36 വയസുകാരനായ സുക്കര്‍ബര്‍ഗ്, ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം നിലവിലെ സെന്റിബില്യണയര്‍ പദവിയിലുള്ള ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ് എന്നിവരോടൊപ്പം ചേരുന്നു. 2020 ന്റെ തുടക്കം മുതൽ ഫേസ്‌ബുക്ക് സിഇഒ തന്റെ ആസ്തിയിൽ 22.1 ബില്യൺ ഡോളർ ചേർത്തു. സക്കർബർഗിന്റെ മൊത്തം ആസ്തി നിലവിൽ 102 ബില്യൺ ഡോളറാണ്.
ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് ഡാറ്റ പ്രകാരം, മുകേഷ് അംബാനി ജനുവരി മുതൽ ഇൻഡെക്സിൽ പത്ത് സ്ഥാനങ്ങൾ ഉയർന്നു. ജൂണിൽ ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ സ്ഥാനമുറപ്പിച്ച ഏക ഏഷ്യൻ വ്യവസായിയായിരുന്നു റിലയൻസ് ചെയർമാൻ. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചികയനുസരിച്ച് 64.5 ബില്യൺ ഡോളറായിരുന്നു അപ്പോൾ മുകേഷ് അംബാനിയുടെ ആസ്തി. എന്നാൽ ജൂലൈയിൽ അംബാനിയുടെ ആസ്തി 75.1 ബില്യൺ ഡോളറായി ഉയർന്ന് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരുന്നു. അമേരിക്കൻ നിക്ഷേപകനും ബെർക്ക് ഷയർ ഹാത്തവെ സിഇഒയായ വാറൻ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പട്ടികയിൽ മുകേഷ് അംബാനി അന്ന് മുന്നേറ്റം നടത്തിയത്.