ഫിനാൻസ്, ഇൻഷുറൻസ് മേഖലയിലെ മുൻനിര സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന് രാജ്യം മുഴുവൻ 115 പുതിയ ശാഖകൾ ആരംഭിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. ബുധനാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് സമർപ്പിച്ച രേഖകളിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.
സുരക്ഷ ഉറപ്പാക്കാനും, സ്വർണാഭരണങ്ങളുടെ സംഭരണത്തിനും മുൻകരുതലുകൾ സ്വീകരിക്കണം എന്ന നിര്‍ദേശവും ഇതിനൊപ്പം ആർബിഐ മുത്തൂറ്റിന് നൽകിയിട്ടുണ്ട്. സുരക്ഷാ ഭിത്തികൾ ഉൾപ്പെടെ സേഫ് ഡെപ്പോസിറ്റ് വാൾട്ടുകൾ സ്ഥാപിക്കുന്നതിലും വേണ്ടത്ര ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും ബാങ്ക് നിർദേശിച്ചു.
ഫെബ്രുവരി 9 ന് മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 91,085 കോടി രൂപയിലെത്തിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുളള കമ്പനികളില്‍ വിപണി മൂല്യം 90,000 കോടി പിന്നിടുന്ന ആദ്യ കമ്പനിയെന്ന നേട്ടവും അന്ന് മുത്തൂറ്റ് ഫിനാന്‍സ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി ഉടമകള്‍ക്ക് 65 ശതമാനം റിട്ടേണാണ് കമ്പനി നല്‍കിയത്.

സ്വര്‍ണ വിലയിലുണ്ടാകുന്ന വലിയ വര്‍ധനയാണ് സ്വര്‍ണപ്പണയ കമ്പനിയായ മൂത്തൂറ്റ് ഫിനാന്‍സ് ഓഹരിയെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, കേന്ദ്ര ബജറ്റിലെ ക്രിയാത്മക നികുതി പരിഷ്‌ക്കാരങ്ങളും അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കു കുറച്ച റിസര്‍വ് ബാങ്ക് നടപടിയും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി മൂത്തൂറ്റ് ഗ്രൂപ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ബിസിനസ് വായ്‌പകളും വസ്‌തുവിന്റെ ഈടിന്‍മേലുള്ള വായ്‌പകളും അടക്കമുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതലായി അവതരിപ്പിക്കുന്നുണ്ടെന്നും ഇടപാടുകളില്‍ ഗണ്യമായ പങ്ക് ഡിജിറ്റലായാണു നടക്കുന്നതെന്നും പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ രണ്ടാഴ്ചകൾക്ക് മുൻപ് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വരും കാലങ്ങളിൽ വലിയ മുന്നേറ്റം മുത്തൂറ്റ് സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇന്ത്യയൊട്ടാകെ 8, 9 ക്ലാസുകളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി അടുത്ത സാമ്പത്തിക വർഷത്തേക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചിരുന്നു. ഇത് മുത്തൂറ്റിന്റെ സാമൂഹികമായ മുന്നേറ്റം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്


Click it and Unblock the Notifications