കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കും. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷിക്കാനാവുക. തങ്ങളുടെ പബ്ലിക് ഇഷ്യൂവിന്റെ 23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ക്രിസില്‍ എഎ/പോസിറ്റീവ് റേറ്റിങും ഐസിആര്‍എ എഎ സ്റ്റേബിള്‍ റേറ്റിങും മുത്തൂറ്റ് ഫിനാൻസ് അവകാശപ്പെടുന്നു. 7.15 ശതമാനം മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകള്‍ ഉള്ള ആറു വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് ഇഷ്യുവില്‍ ലഭ്യമായിട്ടുള്ളത്. പലിശ നിരക്കുകള്‍ കുറഞ്ഞിരിക്കുകയും ഇനിയും താഴുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങളുടെ ഇഷ്യു നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനത്തോടു കൂടിയ സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപ സാധ്യതകളാണു നല്‍കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇഷ്യു വഴി ലഭിക്കുന്ന പണം പ്രാഥമികമായി ഉപയോഗിക്കുക.
നേരത്തെ, നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകൾ 16 ശതമാനം വർധിച്ച് 46,501 കോടി രൂപയിലെത്തിയിരുന്നു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം കഴിഞ്ഞ വര്‍ഷത്തെ 563 കോടി രൂപയെ അപേക്ഷിച്ച് 52 ശതമാനം വര്‍ധിച്ച് 858 കോടി രൂപയിലെത്തുകയുണ്ടായി. ലോക്ഡൗണിനെ തുടര്‍ന്ന് ശാഖകള്‍ തുറന്നപ്പോള്‍ വിതരണത്തേക്കാള്‍ കൂടുതല്‍ തിരിച്ചടവാണ് കമ്പനി കണ്ടത്. ജൂണ്‍ മാസം മുതല്‍ വായ്പാ വിതരണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. ഇത് ജൂലൈയിലും ആഗസ്റ്റിലും തുടർന്നു. സബ്‌സിഡിയറികളിലെ സ്വര്‍ണ പണയ ഇതര വായ്പകള്‍ ആകെ വായ്പകളുടെ 12 ശതമാനമാണ്. ഈ വിഭാഗത്തിലെ ശേഖരണവും ഓരോ മാസവും ഗണ്യമായി വര്‍ധിക്കുകയാണെന്ന് കമ്പനി വക്താക്കൾ മുൻപ് അറിയിച്ചിരുന്നു.


Click it and Unblock the Notifications