ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) കീഴിലുള്ള ഐഡിബിഐ ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് ബിസിനസാണിത്. കരാർ ഈ ആഴ്ച പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
ഐഡിബിഐ ബാങ്കി ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ചില ദേശീയ മാധ്യങ്ങൾ ഇമെയിൽ വഴി അയച്ച ചോദ്യങ്ങൾക്ക് മുത്തൂറ്റ് ഫിനാൻസും മറുപടി നൽകിയിട്ടില്ല. 2019 മാർച്ച് 31 ലെ കണക്കനുസരിച്ച് ഐഡിബിഐ അസറ്റ് മാനേജ്‌മെന്റിന്റെ 66.67 ശതമാനം ഓഹരികൾ ഐഡിബിഐ ബാങ്കും 33.33 ശതമാനം ഓഹരികൾ ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസുമാണ് വഹിക്കുന്നത്.

ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ഐഡിബിഐ മ്യൂച്വൽ ഫണ്ട്സ് എന്നും അറിയപ്പെടുന്നു. ഇക്വിറ്റി, ലിക്വിഡ് എയുഎമ്മുകൾ കുറയുന്നത് മൂലം കമ്പനിയുടെ മൊത്തം ആസ്തി 16 ശതമാനം ഇടിഞ്ഞ് 6,238 കോടി രൂപയായതായാണ് വെബ്‌സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം. മുൻ വർഷത്തെ എട്ട് കോടി രൂപ ലാഭത്തിൽ നിന്ന് കമ്പനി ഈ സാമ്പത്തിക വർഷം 4.34 കോടി രൂപയുടെ നഷ്ടത്തിലേക്ക് താഴ്ന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25% കുറഞ്ഞ് 60 കോടി രൂപയായി.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഐബിഡിഐ ബാങ്ക് തുടർച്ചയായ 11-ാം ത്രൈമാസ നഷ്ടം രേഖപ്പെടുത്തി. ഈ വർഷം അറ്റാദായം 3,459 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 3,602.49 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി സെപ്റ്റംബർ പാദത്തിൽ 29.43 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 31.78 ശതമാനമായിരുന്നു. 2018 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനെത്തുടർന്ന് എൽഐസി ഐഡിബിഐ ബാങ്കിലെ 51% ഓഹരി വാങ്ങിയിരുന്നു.


Click it and Unblock the Notifications