ദില്ലി: പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജനങ്ങളില്‍ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാകും ഈ ഘട്ടത്തിലെ പ്രഖ്യാപനത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ രണ്ട് ലക്ഷ്യങ്ങളും നേടാതെ സാമ്പത്തിക രംഗം പച്ചപിടിക്കില്ലെന്ന് ഉറപ്പാണ്.
നേരത്തെയുള്ള പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പണം നേരിട്ട് വിപണിയില്‍ എത്തിക്കുന്നതിനാകും മുന്‍ഗണന. ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജും രണ്ടാംഘട്ടത്തില്‍ ആത്മനിര്‍ഭര്‍ പദ്ധതിയുമായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
മൂന്നാം ഘട്ടത്തില്‍
മൂന്നാം ഘട്ടത്തില്‍ നഗരങ്ങളില്‍ ജോലി സാധ്യത ഉറപ്പാക്കുന്നതിന് 35000 കോടി രൂപയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. മാത്രമല്ല, ഈ വര്‍ഷം പൂര്‍ത്തിയാക്കുന്ന 25 വന്‍കിട പദ്ധതികളും പ്രഖ്യാപിച്ചേക്കും. അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ വികസനം ഒരുക്കുകയാകും ചെയ്യുക.
കൂടെ ഈ പദ്ധതികളും
കൂടാതെ ഗ്രാമീണ മേഖലയില്‍ തൊഴിലുകള്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ തുടരും. കാര്‍ഷിക പദ്ധതികളും പ്രഖ്യാപിച്ചേക്കും. സൗജന്യ ഭക്ഷണം, പണം നേരിട്ട് കൈമാറല്‍ തുടങ്ങിയ പദ്ധതികളുമുണ്ടാകുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉല്‍സവ സീസണ്‍
ഉല്‍സവ സീസണ്‍ വരികയാണ്. അതിന് മുന്നോടിയായിട്ടാണ് പുതിയ പ്രഖ്യാപനങ്ങളുണ്ടാകുക എന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദസറ, ദുര്‍ഗ പൂജ എന്നിവയുടെ നേട്ടം കൊയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒക്ടോബര്‍ മൂന്നാംവാരമാണ് ഉല്‍സവ സീസണ്‍ ആരംഭിക്കുന്നത്.
ജനങ്ങളെ പര്യാപ്തരാക്കുക
ഇന്ത്യയിലെ ഉല്‍പ്പാദന കമ്പനികള്‍ക്ക് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങള്‍ വളരെ നിര്‍ണായകമാണ്. ഉല്‍സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ കൂടുതലായി വാങ്ങുന്ന സാഹചര്യമുണ്ടാകും. അതിന് ജനങ്ങളെ പര്യാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വാഹന വിപണി
ജോലി അവസരങ്ങള്‍ ഉണ്ടായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ജനങ്ങളില്‍ ശുഭ പ്രതീക്ഷ വരികയും ചെയ്യും. അത് രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെട്ടതാക്കാനുള്ള അവസരമായി സര്‍ക്കാര്‍ കാണുന്നു. നാലു ചക്ര, ഇരു ചക്ര വാഹനങ്ങളുടെ വിപണിയെല്ലാം ഈ വേളയില്‍ സജീവമാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ ആവശ്യക്കാരുണ്ടാകാറുള്ള മാസങ്ങളാണിത്.
ക്യാബിനറ്റ് നോട്ട് റെഡി
നഗര, അര്‍ധ നഗര മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മൂന്നാംഘട്ട ഉത്തേജന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലുള്ള പ്രഖ്യാപനത്തിനാണ് സാധ്യത. 35000 കോടി രൂപയുടെ പദ്ധതിയാകും ഇത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നോട്ട് തയ്യാറായി കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജോലിയിലിരിക്കെ പിഎഫിൽ നിന്ന് പണം പിൻവലിക്കാനാകുമോ? അറിയേണ്ട മുഴുവൻ കാര്യങ്ങളും ഇതാ