ആളുകളുടെ ബാങ്ക് സന്ദർശനങ്ങൾ കുറയ്ക്കുന്നതിനായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) ശനിയാഴ്ച രാജ്യവ്യാപകമായി പണം പിൻവലിക്കലിന് പുതിയ നിയമം ആരംഭിച്ചു. ഇതോടെ കൂടുതൽ ഇലക്ട്രോണിക് ഇടപാടുകൾ നടത്താൻ ആളുകൾ ശ്രമിക്കുകയും ബാങ്കുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശാഖകൾക്ക് പുറത്ത് ജനക്കൂട്ടം ഉണ്ടാകാതിരിക്കാനാണ് പണം പിൻവലിക്കാൻ ഐബിഎ നിർദ്ദിഷ്ട തീയതികൾ നിശ്ചയിച്ചിരിക്കുന്നത്.
ക്രമീകരണങ്ങൾ
ഒരു ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാനാകുക. അക്കൌണ്ട് നമ്പറുകളുടെ അവസാന അക്കമായി 0 ഉം 1 ഉം ഉള്ളവരെ മെയ് 4 ന് പണം പിൻവലിക്കാൻ അനുവദിക്കും. അതുപോലെ, 2 ഉം 3 ഉം അക്കത്തിൽ അവസാനിക്കുന്ന അക്കൌണ്ട് ഉടമകൾക്ക് മെയ് 5 ന് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം എടുക്കാം. 4 ഉം 5ഉം അവസാന അക്കങ്ങളായി ഉള്ളവർക്ക് മെയ് 6 ന് പിൻവലിക്കാം. അക്കൌണ്ട് നമ്പറുകളുടെ അവസാന അക്കങ്ങളായി 6 ഉം 7 ഉം ഉള്ള ഉപഭോക്താക്കൾക്ക് മെയ് 8 ന് പിൻവലിക്കാം. കൂടാതെ 8 ഉം 9 ഉം ഉള്ളവർക്ക് മെയ് 11 ന് തുക പിൻവലിക്കാം.
മെയ് 11ന് ശേഷം
ഈ ക്രമീകരണം മെയ് 11 വരെ മാത്രമേ ബാധകമാകൂ. സ്ത്രീകളുടെ ജൻ ധൻ അക്കൌണ്ട് വഴി കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത 500 രൂപയുടെ രണ്ടാം ഗഡു വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നതിനാലാണ് പണം പിൻവലിക്കാൻ പ്രത്യേക ക്രമീകരമങ്ങൾ നടത്തിയിരിക്കുന്നത്. മെയ് 11ന് ശേഷം ഈ നിയന്ത്രണങ്ങൾ എടുത്തുകളയുകയും ആർക്കും ഏത് ദിവസവും പണം പിൻവലിക്കാൻ സാധിക്കുകയും ചെയ്യും. കഴിഞ്ഞ മാസവും ഇതേ രീതി പിന്തുടർന്നിരുന്നു.
തിരക്ക് വേണ്ട
പണം പിൻവലിക്കാൻ ധാരാളം ആളുകൾ ബാങ്കുകളിൽ എത്തിയാൽ സാമൂഹിക അകലം പാലിക്കാൻ കഴിയില്ല. ഉപഭോക്താക്കൾക്ക് ഏതെങ്കിലും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്. ഇതിന് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയ്ക്ക് കീഴിലാണ് 500 രൂപ സ്ത്രീകളുടെ അക്കൗണ്ടുകളിൽ സർക്കാർ നിക്ഷേപിക്കുന്നത്. തുക പിൻവലിക്കാൻ തിരക്കുകൂട്ടരുതെന്ന് ബാങ്കുകൾ നിർദ്ദേശിച്ചു.


Click it and Unblock the Notifications