നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മൂന്നാംഘട്ടത്തില്‍ കാര്‍ഷിക മേഖലയ്ക്കായിരുന്നു ഊന്നല്‍. 11 ഇനം പദ്ധതികളാണ് കാര്‍ഷിക മേഖലയ്ക്കായി മാത്രം ധനമന്ത്രി വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചത്. ചരക്കുനീക്കം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും പുതിയ പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിക്കുകയുണ്ടായി. എന്നാല്‍ നാലാംഘട്ടത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. നാലാംഘട്ട പ്രഖ്യാപനങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ കാണാം.

കല്‍ക്കരി ഖനനം വാണിജ്യവത്കരിക്കുന്നതിന് നയപരിഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ഖനന മേഖലയ്ക്കായി 50,000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തും. ഇതിൽ 18,000 കോടി രൂപ ഖനികളിൽ നിന്ന് കൽക്കരി നീക്കാൻ വേണ്ടി മാത്രം നീക്കിവെയ്ക്കും. ഉത്പാദനത്തില്‍ രാജ്യം വൈകാതെ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സംരംഭകര്‍ക്കുള്ള വ്യവസ്ഥകള്‍ ഉദാരാമാക്കാനും 50 കല്‍ക്കരി ബ്ലോക്കുകള്‍ ഉടന്‍ തുറക്കാനും കേന്ദ്രം തീരുമാനിച്ചു. ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
ധാതുക്കളുടെ ഉത്പാദനവും കേന്ദ്രം ലളിതമാക്കും. അലൂമിനിയം വ്യവസായത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിന് ബോക്‌സൈറ്റ്, കല്‍ക്കരി ബ്ലോക്കുകള്‍ സര്‍ക്കാര്‍ സംയുക്തമായി ലേലം ചെയ്യും. 500 ബ്ലോക്കുകളായിരിക്കും ലേലത്തിന് വെയ്ക്കപ്പെടുക. ധാതു ഖനനത്തിന് ഏകീകൃത ലൈസന്‍സ് അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതുവഴി ഒരു കമ്പനിക്കുത്തന്നെ ധാതു ഖനനത്തിലെ എല്ലാ പ്രവര്‍ത്തികളിലും ഏര്‍പ്പെടാം. ഇടത്തരം സംരംഭകര്‍ക്കും പര്യവേക്ഷണം, ഖനനം, ഉത്പാദനം എന്നിവയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കും.
നിക്ഷേപങ്ങള്‍ക്കായി നയങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ തുടങ്ങി. നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലേക്ക് മാറും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികള്‍ കണ്ടെത്താന്‍ പ്രൊജക്ട് ഡെവലെപ്‌മെന്റ് സെല്ലുകള്‍ രൂപീകരിക്കാനാണ് കേന്ദ്ര നീക്കം. നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഏകോപനങ്ങള്‍ക്ക് ഈ സെല്ലുകള്‍ ചുക്കാന്‍ പിടിക്കും. നിക്ഷേപ സൗഹൃദ അന്തരീക്ഷം അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്.
പ്രതിരോധ മേഖലയിലും വലിയ പരിഷ്‌കാരങ്ങള്‍ കേന്ദ്രം ആവിഷ്‌കരിച്ചത് കാണാം. പ്രതിരോധ മേഖലയിലെ സ്വദേശിവത്കരണമാണ് ഇതില്‍ പ്രധാനം. തദ്ദേശീയ കമ്പനികള്‍ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് മുന്‍ഗണന നല്‍കും. പ്രത്യേക ബജറ്റും ഇതിന് വേണ്ടി അനുവദിക്കും. തിരഞ്ഞെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ ഇറക്കുമതി ചെയ്യുന്ന സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
ഓര്‍ഡന്‍സ് ഫാക്ടറികള്‍ ഓഹരി വിപണിയില്‍ പട്ടികപ്പെടുത്തുമെന്നതാണ് മറ്റൊരു വിശേഷ പ്രഖ്യാപനം. എന്നാല്‍ സ്വകാര്യവത്കരണമല്ലെന്നും കോര്‍പ്പറേറ്റുവത്കരണമാണെന്നും നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 71 ശതമാനമായി ഉയരും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ ആരംഭിക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി സീതാരാമന്‍ പ്രഖ്യാപിച്ചു.
വ്യോമയാന മേഖലയിലും ഒരുപിടി നിര്‍ണായക തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ആറ് വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രം സ്വകാര്യവത്കരിക്കും. തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ മുന്‍പുതന്നെ തീരുമാനിച്ചിരുന്നു. 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് 12 വിമാനത്താവളങ്ങളിലായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. വ്യോമപാതകളിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് ആരംഭിക്കും. വിമാനക്കമ്പനികളുടെ ചിലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണ കമ്പനികളിലും സ്വകാര്യനിക്ഷേപം അനുവദിക്കുമെന്നും നാലാംഘട്ട പ്രഖ്യാനത്തില്‍ നിര്‍മ്മല സീതാരാമന്‍ സൂചിപ്പിച്ചു. വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായിരിക്കും. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലും സ്വകാര്യ നിക്ഷേപം കൂട്ടാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. വൈകാതെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്കും പങ്കാളികളാകാം. ഉപഗ്രഹ വിക്ഷേപണങ്ങള്‍ അടക്കം ഇതില്‍പ്പെടും. എന്നാല്‍ ഐഎസ്ആര്‍ഓയ്ക്കായിരിക്കും ഇതിന്റെ പൂര്‍ണ നിയന്ത്രണം. ആണവോര്‍ജ്ജ മേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കാന്‍സര്‍ ചികിത്സയ്ക്ക് ഐസോടോപ്പുകള്‍ നിര്‍മ്മിക്കാന്‍ പുതിയ ഗവേഷണ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. ഭക്ഷ്യ സംരക്ഷണത്തിനും ആണവോര്‍ജ്ജം വിനിയോഗിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.


Click it and Unblock the Notifications