ന്യൂഡൽഹി: യെസ് ബാങ്കിൽ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പണം പിൻവലിക്കുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് യെസ് ബാങ്ക് ഉപഭോക്താക്കൾ പരിഭ്രാന്തരാവാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ധനകാര്യമന്ത്രിയുടെ ഈ പ്രഖ്യാപനം. യെസ് ബാങ്കിന്റെ പുനരുദ്ധാരണത്തിനായി പദ്ധതി തയാറാക്കാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്കെന്നും അതിനാൽ നിക്ഷേപകർക്ക് പണം നഷ്ടമാവില്ലെന്ന് റിസർവ് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മാസങ്ങളായി താൻ യെസ് ബാങ്കിലെ പ്രതിസന്ധി നിരീക്ഷിക്കുകയാണെന്നും എല്ലാവരുടെയും താൽപര്യം സംരക്ഷിച്ച് ഒരു പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. യെസ് ബാങ്കിൽ നിക്ഷേപം ഉള്ളവർക്ക് ഒരു നഷ്ടവും സംഭവിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സർക്കാറും ആർബിഐയും യെസ് ബാങ്കിനുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു.
യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി യെസ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി ആർബിഐ നിയന്ത്രിച്ചു. ഒപ്പം പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ ഇത് എത്രനാളത്തേക്കെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിച്ചതെന്ന് ആർബിഐ പറഞ്ഞു.
പ്രതിസന്ധിയിലായ യെസ് ബാങ്കിനായി റിസർവ് ബാങ്ക് ഒരു അനുരഞ്ജന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സന്നദ്ധത അറിയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ അംഗീകൃത മൂലധനം 5,000 കോടി രൂപയായി മാറ്റുകയും ഇക്വിറ്റി ഷെയറുകളുടെ എണ്ണം 2 രൂപയിൽ നിന്ന് 2,400 കോടി രൂപയായി മാറുകയും മൊത്തം 4,800 കോടി രൂപയായി മാറുകയും ചെയ്യും. പുനർനിർമ്മിച്ച ബാങ്കിന്റെ ഇക്വിറ്റിയിൽ നിക്ഷേപിക്കാൻ നിക്ഷേപക ബാങ്ക് സമ്മതിക്കും. മൂലധനത്തിന്റെ ഇൻഫ്യൂഷൻ തീയതി മുതൽ മൂന്ന് വർഷം പൂർത്തിയാകുന്നതിനുമുമ്പ് നിക്ഷേപക ബാങ്കിന്റെ വിഹിതം 26 ശതമാനത്തിൽ താഴെയായി കുറയ്ക്കുകയുമില്ല.