ബെംഗളൂരൂ: കർണ്ണാടകത്തിൽ 33 ദേശീയപാതാ പദ്ധതികൾക്ക് തറക്കല്ലിട്ട് കേന്ദ്ര റോഡ് ഗതാഗത, ദേശീയ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വിർച്വൽ കോൺഫറൻസ് വഴിയാണ് മന്ത്രി ചടങ്ങ് നിർവ്വഹിച്ചത്. 10,904 കോടി രൂപ ചെലവ് വരുന്ന 1197 കിലോമീറ്റർ നീളമുള്ള റോഡുകളാണ് ഈ പദ്ധതികളിൽ ഉൾപ്പെടുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവേഗൗഡ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, സദാനന്ദ് ഗൌഡ, ജനറൽ ഡോ. വി. കെ സിംഗ്, മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ പൊതുമേഖല കമ്പനികള്‍ വിറ്റഴിക്കുന്നു; പണച്ചാക്കുമായി വേദാന്ത, ലക്ഷ്യം ഇങ്ങനെ
കഴിഞ്ഞ ആറ് വർഷത്തിനിടെ കർണാടകയിൽ 900 കിലോമീറ്റർ ദേശീയ പാത നിർമിച്ചിട്ടുണ്ടെന്നും ഇതിന്റെ നീളം ഇപ്പോൾ 7652 കിലോമീറ്ററായി ഉയർന്നിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു. 2,384 കിലോമീറ്റർ നീളത്തിൽ മൊത്തം 71 നിർമാണ പ്രവൃത്തികളാണ് പുരോഗമിച്ച് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 37,311 കോടി രൂപയുടേതാണ് നിർമാണത്തിലിരിക്കുന്ന പദ്ധതി. ഇതിൽ 1,127 കിലോമീറ്റർ ദൈർഘ്യമുള്ള 12,286 കോടി രൂപയുടെ 26 പ്രവൃത്തികളിൽ 70 ശതമാനത്തിലധികം പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 457 പ്രവൃത്തികളിൽ 70% വരെ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. 25,025 കോടി രൂപയുടെ പദ്ധതിയ്ക്ക് 1257 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.
വാണിജ്യ-സമ്പദ്‌വ്യവസ്ഥയുടെ പ്രയോജനത്തിനായി തുറമുഖങ്ങളിലേക്ക് സുഗമമായി എത്തിച്ചേരുന്നതിന് ഗോവ അതിർത്തി മുതൽ കേരള അതിർത്തി വരെയുള്ള തീരദേശ റോഡിന്റെ 4 പാതകൾ തുറമുഖ നഗരമായ ബെലേക്കേരി, കാർവാർ, മംഗലാപുരം എന്നിവയുമായി ബന്ധിപ്പിച്ച് 278 കിലോമീറ്റർ ദൂരം വരെയെത്തുന്നതാണ്. 3443 കോടി രൂപ മുതൽ മുടക്കിലുള്ള ഈ പദ്ധതിയുടെ മുക്കാൽ ഭാഗവും പൂർത്തിയായിട്ടുണ്ട്. കൂടാതെ, സുരക്ഷ കണക്കിലെടുത്ത്, എൻഎച്ച് -75 ലെ ഷിരാഡി ഘട്ടിലെ മലയോര മേഖലയിലെ ചരിവുകളിൽ സംരക്ഷണ നടപടികൾക്കുള്ള നീക്കങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള 3 പ്രവൃത്തികൾ, എൻഎച്ച് -73 ലെ ചാർമാഡി ഘട്ട്, എൻഎച്ച് -275 ലെ സമ്പാജെ ഘട്ട് എന്നിവിടങ്ങളിലായി നടപ്പിലാക്കിവരുന്നത്. ഇതിനായി 115 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വരും വർഷങ്ങളിൽ കേന്ദ്രസർക്കാർ ഏകദേശം 1,16,144 കോടി രൂപ കർണാടകത്തിൽ നിക്ഷേപിക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി. 2019-21 സാമ്പത്തിക വർഷത്തിൽ 5083 കോടി രൂപയുടെ 275 കിലോമീറ്റർ 11 റോഡ് പ്രോജക്ടുകൾ സംസ്ഥാനത്തിന് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി നൽകിയ എല്ലാ നിർദ്ദേശങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ഉറപ്പ് നൽകി. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിതശൈലി ഉയർത്തുന്നതിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാരിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 6 വർഷത്തിനിടെ കർണാടകയിൽ കേന്ദ്രം ഏറ്റെടുത്ത വികസന പ്രവർത്തനങ്ങളുടെ പട്ടിക കേന്ദ്രമന്ത്രി സദാനന്ദ് ഗൌഡ ഇതിനിടെ വിശദീകരിച്ചു. ഗോവ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ റോഡ് ശൃംഖല ആസൂത്രണം ചെയ്തതിന് അദ്ദേഹം ഗഡ്കരിയെ പ്രശംസിക്കുകയും ചെയ്തു. ദേശീയപാതാ മേഖലയിലെ വികസന ശ്രമങ്ങളെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അഭിനന്ദിച്ചിട്ടുണ്ട്.