ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ഉള്ളി ഇറക്കുമതി ആരംഭിച്ചിട്ടും ഉള്ളി വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ചില്ലറ വിപണിയിൽ ഉള്ളി വില കിലോയ്ക്ക് 150 രൂപ ആയിരുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കൊൽക്കത്തയിൽ ഉള്ളിയുടെ ചില്ലറ വില കിലോഗ്രാമിന് 120 രൂപയും, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കിലോയ്ക്ക് 102 രൂപയും ചെന്നൈയിൽ 80 രൂപയുമാണ് നിരക്ക്.
മിക്ക നഗരങ്ങളിലും ഉള്ളി വില കിലോഗ്രാമിന് 100 രൂപയാണ്. ഇറ്റാനഗറിൽ കിലോഗ്രാമിന് 150 രൂപയാണ് നിരക്ക്. ഇറക്കുമതി ചെയ്ത ഉള്ളി ഇന്ത്യയിൽ എത്തിത്തുടങ്ങി. ഏകദേശം 1,160 ടൺ ഉള്ളി ഇന്ത്യയിലെത്തി. അടുത്ത 3, 4 ദിവസത്തിനുള്ളിൽ 10,560 ടൺ ഉള്ളി കൂടി ഇറക്കുമതി ചെയ്യുമെന്നാണ് ചില മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.

തുർക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇന്ത്യയിലേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. മുംബൈ തുറമുഖത്താണ് ഇറക്കുമതി ചെയ്തത്. സർക്കാർ ഉടമസ്ഥതയിലുള്ള എംഎംടിസി ഇതുവരെ 49,500 ടൺ ഉള്ളിയുടെ കരാർ നൽകിയിട്ടുണ്ട്. ചില ഇറക്കുമതികൾ അടുത്ത മാസം എത്തും.
മുൻവർഷത്തെ അപേക്ഷിച്ച് 2019-20 വർഷത്തിൽ ഉൽപാദനത്തിൽ 25% ഇടിവുണ്ടായതിനാൽ ഉള്ളിയുടെ വില കുത്തനെ ഉയർന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉള്ളി വില കുറയ്ക്കാൻ നിരവധി സർക്കാർ നടപടികൾ ഉണ്ടായിരുന്നിട്ടും വില കാര്യമായി കുറഞ്ഞിട്ടില്ല. സർക്കാർ ഇതിനകം തന്നെ ഉള്ളി കയറ്റുമതി നിരോധിക്കുകയും വ്യാപാരികൾക്ക് സംഭരണ പരിധി ഏർപ്പെടുത്തുകയും കുറഞ്ഞ നിരക്കിൽ സ്റ്റോക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ജനുവരി വരെ ഉള്ളി വില ഇതേ സ്ഥിതിയിൽ തുടരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കിയിരിക്കുന്നത്. 2015-16 ൽ ഇന്ത്യയിൽ 1,987 ടൺ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു.


Click it and Unblock the Notifications