ഇന്ത്യയിലുട നീളമുള്ള പെട്രോൾ പമ്പുകളിൽ ഫെയ്സ് മാസ്കുകൾ ധരിക്കാത്ത ഉപഭോക്താക്കൾക്ക് ഇനി ഇന്ധനം നൽകില്ല. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലആണ് മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് ഇനിമുതല്‍ പെട്രോളും ഡീസലുമില്ലെന്ന് പെട്രോൾ പമ്പുകൾ തീരുമാനിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.
അവശ്യ സേവനം
അവശ്യസേവന മേഖലയിലായതിനാല്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് പെട്രോള്‍ പമ്പുകള്‍. നിരവധിപേരാണ് ഓരോ ദിവസവും പെട്രോള്‍ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചതെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്. നേരത്തെ ഒഡീഷയില്‍ മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
വിലയിൽ മാറ്റമില്ല
പെട്രോൾ പമ്പുകൾ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണങ്ങൾ കാരണം ഇന്ധന വിൽപ്പനയിൽ വൻ ഇടിവ് നേരിട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം, പ്രധാന ഇന്ത്യൻ നഗരങ്ങളിൽ കഴിഞ്ഞ 34 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളാണ അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയിലും രൂപയുടെ മൂല്യത്തിലും ഏറ്റക്കുറച്ചിലുണ്ടായിട്ടും രാജ്യത്ത് ഇന്ധന വിലയിൽ മാറ്റമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റീട്ടെയിലർമാർ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പരിഷ്കരിക്കുന്നത്.
തീരുവ
അസംസ്കൃത എണ്ണയുടെ നിരക്ക് 2020 ലെ ഏറ്റവും ഉയർന്ന നിരക്കിന്റെ പകുതിയായി. 2020 ലെ ധനകാര്യ ബിൽ പാർലമെന്റ് പാസാക്കിയതോടെ ഭാവിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപ ഉയർത്താൻ ധനമന്ത്രി നിർമ്മല സീതാരാമന് അധികാരം ലഭിച്ചിട്ടുണ്ട്. മാർച്ച് 14 ന് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതം സർക്കാർ ഉയർത്തിയിരുന്നു. ഇതോടെ സർക്കാരിന് പ്രതിവർഷം 39,000 കോടി രൂപ അധിക വരുമാനം ലഭിക്കും. ഈ അധിക നിരക്കിൽ 2 രൂപ പ്രത്യേക അധിക എക്സൈസ് തീരുവയും റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസ്സിൽ 1 രൂപയുമാണ് വർദ്ധിച്ചത്.