മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ സ്വർണ്ണ ആംനസ്റ്റി പദ്ധതി ആദായനികുതി വകുപ്പിന്റെ പരിഗണനയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റ്. കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തരത്തിലൊരു വിശദീകരണം ലഭിക്കുന്നത്. ആദായനികുതി വകുപ്പിന്റെ പരിഗണനയിൽ ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്ന് അറിയിച്ചതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബജറ്റ് പ്രക്രിയ നടക്കുമ്പോൾ സാധാരണ ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ സാധാരണമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം തടയാൻ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ സ്വർണത്തിനും സർക്കാർ ഉടൻ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നും ഒരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ നിജപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്താക്കിയിരുന്നു.
സ്വർണം വിൽക്കാൻ ഓടും മുമ്പ് ശ്രദ്ധിക്കുക; ഇക്കാര്യങ്ങൾ അറിഞ്ഞാൽ കൂടുതൽ ലാഭം നേടാം
എന്നാൽ പദ്ധതിയുടെ ആശയം നല്ലതാണെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാക്കുക ബുദ്ധിമുട്ടാണെന്ന് ചില സാമ്പത്തിക വിദഗ്ധരും വെളിപ്പെടുത്തിയിരുന്നു. കാരണം ആളുകൾ പലതവണകളായാണ് സ്വർണം ശേഖരിക്കുന്നത്. മാത്രമല്ല പല അവസരങ്ങളിലെയും പാരമ്പര്യമായുളള ഇടപാടുകളുടെയും വിശദാംശങ്ങളും ലഭ്യമല്ല.
ഇന്ത്യക്കാരുടെ കൈവശമുള്ള മൊത്തം സ്വർണ്ണ ശേഖരം 20,000 ടൺ ആണെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും കണക്കാക്കപ്പെടാത്ത ഇറക്കുമതി, പൂർവ്വിക സ്വർണം മുതലായവ കണക്കിലെടുത്താൽ യഥാർത്ഥത്തിൽ 25,000 മുതൽ 30,000 ടൺ വരെയുണ്ടാകാനും സാധ്യതയുണ്ട്. കള്ളപ്പണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2016 നവംബർ 8 നാണ് 500, 1,000 രൂപ നോട്ടുകൾ അസാധുവാക്കാൻ സർക്കാർ തീരുമാനിച്ചത്.
സ്വർണം വാങ്ങാൻ ഈ ബാങ്കുകളുടെ കാർഡ് ഉപയോഗിക്കൂ, കൂടുതൽ കാശ് ലാഭിക്കാം, ഓഫറുകൾ നിരവധി
malayalam.goodreturns.in