ബാങ്ക് നിക്ഷേപങ്ങളിൽ ഒരു ലക്ഷം രൂപ ഇൻഷുറൻസ് പരിധി ഉയർത്തുന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) പറഞ്ഞു. കഴിഞ്ഞ മാസം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
വിവരാവകാശത്തിന് മറുപടി
ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിധി ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉയർത്താൻ എന്തെങ്കിലും നിർദ്ദേശമുണ്ടോ അല്ലെങ്കിൽ പരിഗണനയിലുണ്ടോ എന്ന വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ഡിഐസിജിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്ര നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും ആകെ ഒരു ലക്ഷം രൂപ മാത്രമേ ഇൻഷുറൻസായി ലഭിക്കുകയുള്ളൂവെന്നും ഡിഐസിജിസി വ്യക്തമാക്കി.
പരമാവധി ഒരു ലക്ഷം
1961 ലെ ഡിഐസിജിസി നിയമത്തിലെ സെക്ഷൻ 16 (1) ലെ വ്യവസ്ഥകൾ പ്രകാരം, ഒരു ബാങ്ക് പൂട്ടേണ്ടി വന്നാൽ ലിക്വിഡേറ്റർ വഴി ഓരോ നിക്ഷേപകനും ഡിഐസിജിസി പണം നൽകേണ്ടതുണ്ട്. ബാങ്കിന്റെ എല്ലാ ശാഖകളിലുമുള്ള നിക്ഷേപവും പലിശയും അടക്കം പരമാവധി നിക്ഷേപകർക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക ഒരു ലക്ഷം രൂപയായിരിക്കുമെന്ന് പിടിഐ ജേണലിസ്റ്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഡിഐസിജിസി വ്യക്തമാക്കി.
ഉൾപ്പെടുന്ന ബാങ്കുകൾ
ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ ശാഖകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവ ഉൾപ്പെടെ എല്ലാ വാണിജ്യ ബാങ്കുകളും ഡിഐസിജിസിയ്ക്ക് കീഴിൽ ഉൾക്കൊള്ളുന്നു. ഡിഐസിജിസി നിയമത്തിലെ സെക്ഷൻ 2 (ജിജി) ൽ നിർവചിച്ചിരിക്കുന്ന യോഗ്യതയുള്ള എല്ലാ സഹകരണ ബാങ്കുകളും ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരും.
പിഎംസി ബാങ്ക് ക്രമക്കേട്
വിവിധ ബാങ്കുകൾ തട്ടിപ്പുകൾ നടത്തുകയും ആളുകളുടെ സമ്പാദ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഡിഐസിജിസിയുടെ പ്രതികരണം പ്രാധാന്യമർഹിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് സെപ്റ്റംബർ 24 ന് റിസർവ് ബാങ്ക് മഹാരാഷ്ട്ര ആസ്ഥാനമായുള്ള പിഎംസി ബാങ്കിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications