'ഇനി പോസ്റ്റ് മാൻ ഇല്ല', ലാഭത്തിന് വേണ്ടി കേന്ദ്ര തപാൽ വകുപ്പ് ചെയ്യാൻ പോകുന്നത് ക്രൂരത?
ആളുകൾ ഇന്റർനെറ്റും, അതുമായി ബന്ധപ്പെട്ട് വരുന്ന സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു തുടങ്ങിയതോടെ കത്തുകൾക്ക് വലിയ പ്രാധാന്യമൊന്നുമില്ല ഇപ്പോൾ. ആരെങ്കിലുമൊക്കെ ഗൃഹാതുരത്വം തുളുമ്പി ഇടയ്ക്കോ മറ്റോ എഴുതിയാൽ ആയി. അല്ലെങ്കിൽ ബാങ്ക് അയക്കുന്ന നോട്ടീസ് കൊടുക്കാനോ, മറ്റെന്തെങ്കിലും സേവനങ്ങൾക്കും മാത്രമായി പോസ്റ്റ് ഓഫീസുകൾ ചുരുങ്ങിപ്പോയി. ഇപ്പോഴിതാ അതിനെ വലിയ രീതിയിലേക്ക് വികസിപ്പിക്കാൻ വേണ്ടി പുതിയ നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്ര തപാൽ വകുപ്പ്.
സേവനം നിർത്തി ലാഭകേന്ദ്രമാകാനുള്ള നടപടികളിലേക്ക് തപാൽ വകുപ്പ് കടക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുതൽമുടക്കിന് ആനുപാതികമായി വരുമാനം ലഭിക്കാത്ത 'കോസ്റ്റ് സെന്റർ' എന്ന സേവനവിഭാഗത്തിൽനിന്ന് ചെലവു നിയന്ത്രിച്ച് ലാഭം ലക്ഷ്യമിടുന്ന 'പ്രോഫിറ്റ് സെന്റർ' എന്ന വിഭാഗത്തിലേക്ക് തപാൽ വകുപ്പിനെ മാറ്റുന്നതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തപാൽ വകുപ്പ് എട്ടംഗ സമിതിയെ നിയോഗിച്ചു എന്നതായിരുന്നു ആ വാർത്ത. ഇത് വലിയ പ്രതിഷേധങ്ങൾക്കും മറ്റും കാരണമായിട്ടുണ്ട്.
നവീകരണത്തിന്റെ പേരിൽ ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ ധാരാളം ആളുകളുടെ ജോലികൾ നഷ്ടപ്പെടും എന്നും അതുവഴി വിവിധതരത്തിലുള്ള ബുദ്ധിമുട്ടുകൾ സമൂഹത്തിൽ ഉണ്ടാകുമെന്നും സാധാരണ ആളുകൾക്ക് സേവനം എത്തിക്കുന്നതിൽ നിന്ന് പോസ്റ്റ് ഓഫീസിന്റെ ലക്ഷ്യം വ്യതിചലിക്കുമെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.
തപാൽ വകുപ്പിന് ഇത്തരത്തിലേക്ക് മാറ്റുമ്പോൾ, അതായത് തപാൽ വകുപ്പ് ഒരു പ്രോഫിറ്റ് സെന്റർ ആകുന്നതോടെ പഞ്ചായത്ത് പരിധികളിലുള്ള പോസ്റ്റ് ഓഫിസുകളും സബ് സെന്ററുകളും കത്തുമായി വീട്ടിലെത്തുന്ന സാധാരണ പോസ്റ്റ്മാനും ഉണ്ടാകില്ല എന്നതാണ് വസ്തുത. അതായത് നമ്മുടെയൊക്കെ ഭൂതകാലങ്ങളിൽ നമ്മൾ കണ്ടു മറന്നത് പോലെ കത്തുകൊണ്ടു വരുന്ന പോസ്റ്റുമാൻ ഒന്നും ഇനി ഉണ്ടായിരിക്കില്ല എന്ന് സാരം. അതുപോലെ തന്നെ, പോസ്റ്റ് ഓഫീസുകളുടെ മുഖം മാറുമ്പോൾ പിൻകോഡുകൾ മാറുമെന്നും സൂചനയുണ്ട്. പരിഷ്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ 50 മുതൽ 80 വരെ പോസ്റ്റ്മാൻമാരെ ഒരു കേന്ദ്രത്തിലേക്കു മാറ്റിത്തുടങ്ങിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതായത് ചിതറി കിടക്കുന്ന ഒരുപാട് പോസ്റ്റോഫീസുകളെല്ലാം വെട്ടി കുറച്ചുകൊണ്ട് ഒരിടത്തേക്ക് ഇതിനെ കേന്ദ്രീകരിപ്പിക്കുക, അതുവഴി നഷ്ടം കുറച്ച് ലാഭം കൂട്ടുക എന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി. ഈ പൊതുകേന്ദ്രത്തിൽ നിന്നാകും പിന്നീട് സ്പീഡ് പോസ്റ്റ്, റജിസ്റ്റേഡ് കത്തുകൾ, പാഴ്സൽ, ഓർഡിനറി തപാൽ എന്നിവയുടെ വിതരണം ഉണ്ടായിരിക്കുക. ഇത്തരത്തിലുള്ള കേന്ദ്രീകൃത ഓഫീസുകൾ ഓരോ ജില്ലയിലും മൂന്നോ നാലോ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
സ്വതന്ത്ര വിതരണ കേന്ദ്രം (ഐഡിസി) മുഖേനയാകും ഇനി കത്തുകൾ കൈകാര്യം ചെയ്യുക. പോസ്റ്റൽ ബിൽ ഭേദഗതിക്കു ശേഷമാണ് ഈ മാറ്റങ്ങൾക്ക് കേന്ദ്രം വേഗം കൂട്ടിയത്. സംസ്ഥാനത്ത് ആകെയുള്ള 23 ആർഎംഎസ് ഓഫിസുകളിൽ എട്ടെണ്ണം നിർത്തലാക്കിയത് ഇതിന്റെ ആദ്യ നടപടിയാണ്. എന്നാൽ ഈ നവീകരണം വരുത്തിവെക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഇപ്പോഴും ഇന്റർനെറ്റും മറ്റും ഉപയോഗിക്കാത്ത മനുഷ്യരും വളരെ അധികം ഒതുങ്ങി ജീവിക്കുന്ന മനുഷ്യരും ഗ്രാമങ്ങളിൽ ഉണ്ട്. അവരിലേക്ക് അടുത്തകാലത്തൊന്നും ഇത്തരത്തിലുള്ള വലിയ വികസനങ്ങളെ താൻ സാധ്യതയില്ല. ആ സാഹചര്യത്തിൽ തന്നെ ഒരു കത്ത് അയക്കണമെങ്കിലോ അല്ലെങ്കിൽ ബാങ്കിൽ നിന്ന് തന്നെ എന്തെങ്കിലും പേപ്പറുകളോ മറ്റോ അവരുടെ വീടുകളിലേക്ക് എത്തിക്കണമെങ്കിലോ മതിയായ സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. കൂടാതെ തന്നെ, ഈ കത്തുകളും ആയി പോകുന്ന ആളുകൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചിട്ടു വേണം വീടുകളിൽ എത്താൻ. ഇത് തൊഴിലാളികളുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
എന്തായാലും നമ്മുടെയൊക്കെ ചെറുപ്പത്തിൽ കണ്ട് മനസ്സിൽ പതിഞ്ഞ പോസ്റ്റുമാന്റെ വേഷം, പതിയെ പതിയെ ഇനിയില്ലാതെ ആകും എന്ന് ഏറെക്കുറെ ഉറപ്പായി. അല്ലെങ്കിലും കാലങ്ങൾ കഴിയുമ്പോൾ പലതിനും മാറ്റങ്ങൾ വരുമല്ലോ? അത്തരത്തിൽ ഒന്നായി ഇതിനെ കാണാം. പുതിയ മാറ്റങ്ങൾ പോസ്റ്റ് ഓഫീസിന് കൂടുതൽ ലാഭകരമാക്കും എന്ന് തന്നെ വിശ്വസിക്കാം.


Click it and Unblock the Notifications


