ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പുതിയ സെസ് ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ആലോചിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. രാജ്യസഭയില്‍ ആണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജിഎസ്ടിയുടെ പരിധിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്നുളള ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.
പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതിക്ക് കീഴില്‍ കൊണ്ട് വരുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തോട് പല സംസ്ഥാനങ്ങള്‍ക്കും യോജിപ്പില്ല. ചരക്ക് സേവന നികുതിക്ക് കീഴില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുളള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ വേണം എടുക്കാനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇക്കാര്യം ധനകാര്യ വകുപ്പ് സഹമന്ത്രിയും രാജ്യസഭയില്‍ ആവര്‍ത്തിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണം എങ്കില്‍ അത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ അത്തരമൊരു ശുപാര്‍ശ ജിഎസ്ടി കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ പെട്രോളിനും ഡീസലിനും മേല്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവയാണ് ചുമത്തുന്നത്. ഇത് കൂടാതെ അടിസ്ഥാന എക്സൈസ് തീരുവയും പ്രത്യേക അഡീഷണൽ എക്സൈസ് തീരുവയും പെട്രോളിയും ഉൽപ്പന്നങ്ങൾക്ക് മേലുണ്ട്. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് നാല് രൂപയും ഈ ബജറ്റിൽ കേന്ദ്രം കാർഷിക സെസ് പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications