കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ. പാലക്കാട് ഐ ഐ ടിക്ക് നൽകിയ സഹായം മാറ്റി നിർത്തിയാൽ കേരളം ചോദിച്ച യാതൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ബിഹാറിനാകട്ടെ ഫുഡ് ഇന്സ്ടിട്യൂഷൻ അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്രം നൽകിയത്. വരും ദിവസങ്ങളിൽ കേരളത്തിൽ ഈ അവഗണന ചർച്ചയാകുമെന്ന് ഉറപ്പാണ്. കാരണം ആരോഗ്യ, കാർഷിക, ഗതാഗത രംഗത്തടക്കം കേരളം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ രാജ്യത്തെ മധ്യവർഗ്ഗത്തെ സംരക്ഷിക്കുന്ന പുത്തൻ ആദായ നികുതി നിയമം കേന്ദ്രം പ്രഖ്യാപിച്ചത് വലിയ ആശ്വാസമാണ് നൽകുന്നത്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ഇനിമുതൽ നികുതി അടയ്‌ക്കേണ്ട എന്നാണ് പുതുക്കിയ നിയമം. രാജ്യം ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ബജറ്റിൽ കാത്തിരുന്നത് നികുതി ഇളവ് ലഭിക്കുമോ എന്നത് സംബന്ധിച്ച വിവരങ്ങളായിരുന്നു. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ വളരെയധികം ബാധിക്കുന്ന ഒന്നാണ് ടാക്‌സ് അതിൽ ഇളവ് വരുത്തിയതോടെ വലിയ ആശ്വാസം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ നൽകിയ ബജറ്റ് കൂടിയാണ് ഇത്തവണത്തേത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടി പട്ന വികസിപ്പിക്കും തുടങ്ങിയ പദ്ധതികൾ ബിഹാറിന് വേണ്ടി കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ ബിഹാറിന് ലോട്ടറി അടിച്ചു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ദാരിദ്ര്യ നിർമ്മാർജ്ജനമാണ് കേന്ദ്ര ബജറ്റ് 2025 ന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ മന്ത്രി ബജറ്റിൽ രാജ്യത്തെ യുവ ജനങ്ങൾക്ക് ജോലി നൽകാൻ വേണ്ട പ്രഖ്യാപനങ്ങൾ ഉണ്ടെന്നും, കളിപ്പാട്ട നിർമാണത്തിൽ ഇന്ത്യയെ ഒരു ഹബ്ബാക്കി മാറ്റുമെന്നും വ്യക്തമാക്കി.
പട്ടികജാതി പട്ടികവർഗ മേഖലയിൽ ഊന്നൽ നൽകുമെന്ന് പറഞ്ഞ മന്ത്രി ചെറുകിട വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും, 5 ലക്ഷം പുതിയ സ്ത്രീ സംരംഭകർക്ക് സഹായം നൽകുമെന്നും ധനമത്രി പറഞ്ഞു. അതോടൊപ്പം തന്നെ തുകൽ വ്യവസായത്തിന് ഊന്നൽ നൽകുമെന്നും, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും വ്യക്തമാക്കി.
2019ൽ ധനമന്ത്രിയായതിന് ശേഷം നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉയർത്തിപ്പിടിക്കാൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ വഴിയൊരുക്കുമെന്നാണ് നിലവിലെ പ്രഖ്യാപനങ്ങൾ നൽകുന്ന സൂചന.


Click it and Unblock the Notifications