മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ നിർത്തിവെക്കാൻ ആർബിഐ ആവശ്യപ്പെട്ടതിന് പിന്നാലെ എച്ച്ഡിഎഫ്സി രംഗത്ത്. ഉപയോക്താക്കൾ പേടിക്കേണ്ട ഒരു കാര്യവുമില്ലെന്നും റിസർവ് ബാങ്ക് ഉത്തരവിട്ടത് താൽക്കാലികമായി ഡിജിറ്റൽ ഇടപാടുകൾ നിർത്തിവെക്കാനുമാണെന്നും എച്ച്ഡിഎഫ്സി വ്യക്തമാക്കി. പ്രാഥമിക ഡാറ്റാ സെന്ററിലുണ്ടായ തകരാറുകളെത്തുടർന്ന് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നതോടെയാണ് റിസർവ് ബാങ്ക് എച്ച്ഡിഎഫ്സിയെ താൽക്കാലികമായി പുതിയ ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് വിലക്കിയിട്ടുള്ളത്. കഴിഞ്ഞ മാസവും ചില സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക്
2018 നവംബറിലും 2019 ഡിസംബറിലും ഇത്തരത്തിൽ രണ്ട് തകരാറുകൾ നേരിട്ടതായും ഒന്ന് 2020 നവംബർ 21ന് സംഭവിച്ചതായും എച്ച്ഡിഎഫ്സി വ്യക്തമാക്കി. ഞങ്ങളുടെ പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി മുടങ്ങുന്നതാണ് ഇതിനുള്ള കാരണം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെന്നും ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നവംബർ 21ന് ഡിജിറ്റൽ ഇടപാടുകൾ 12 മണിക്കൂർ സമയത്തേക്ക് തടസ്സപ്പെട്ടിരുന്നു. അപ്പോഴും പ്രൈമറി ഡാറ്റാ സെന്ററിലായിരുന്നു തകരാർ സംഭവിച്ചത്.
തകരാറുകളുണ്ടായതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ 2.0 പദ്ധതി പ്രകാരമുള്ള എല്ലാ നടപടികളും താൽക്കാലികമായി നിർത്തി വയ്ക്കാനും പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത് നിർത്തി വയ്ക്കാനുമാണ് റിസർവ് ബാങ്ക് നിർദ്ദേശിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബോർഡ് വീഴ്ചകൾ പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു.