ട്രെയിൻ സർവ്വീസുകൾ ഓഗസ്റ്റ് പകുതി വരെ ഇല്ലേ? ഇന്ത്യൻ റെയിൽവേ പറയുന്നത് ഇങ്ങനെ
ആഭ്യന്തര വിമാന സർവീസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ഓഗസ്റ്റ് പകുതി വരെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. കാരണം എല്ലാ ടിക്കറ്റുകളുടെയും പൂർണമായ റീഫണ്ട് നൽകാൻ ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ സോണുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 14-നോ അതിനുമുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റുകൾ പൂർണമായി റീഫണ്ട് ചെയ്യാനുമുള്ള തീരുമാനത്തെക്കുറിച്ച് റെയിൽവേ മന്ത്രാലയം തിങ്കളാഴ്ച എല്ലാ മേഖലകൾക്കും സർക്കുലർ നൽകി.
230 മെയിലുകൾക്കും നിലവിൽ ഓടുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും സമാനമായി കൂടുതൽ ട്രെയിനുകളെ "സ്പെഷ്യൽ" വിഭാഗത്തിൽപെടുത്തി സർവ്വീസ് നടത്തുമെന്നാണ് വിവരം. എല്ലാ സാധാരണ ട്രെയിനുകളുടെയും പ്രവർത്തനം ജൂൺ 30 വരെ റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് സർവീസ് നടത്തുന്നത്.

മാസ്‌കുകള്‍, ഫെയ്സ് ഷീല്‍ഡുകള്‍, ഹെഡ് കവറുകള്‍, ഹാന്‍ഡ് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകള്‍ക്കും നല്‍കിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ടി.ടി.ഇമാര്‍ ടൈയും കോട്ടും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രമേ നിർദേശം നൽകിയിരുന്നുള്ളു.
കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്‌ക്കിടെയിൽ 48കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഹയാത്രികരായ ഇരുപതിലധികം പേരെ ക്വാറൻ്റൈനിലാക്കിയിരുന്നു. ഞായറാഴ്‌ച ഡെറാഡൂൺ ജനശതാബ്‌ദി എക്‌സ്‌പ്രസിൽ യാത്ര ചെയ്‌ത ഋഷികേശ് സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. യാത്രയ്‌ക്കിടെയിൽ പരിശോധനാഫലം പോസിറ്റിവാണെന്ന സന്ദേശം ഫോണിൽ ലഭിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഇയാൾ കൊവിഡ് കെയർ സെൻ്ററിൽ വിളിച്ചറിയിച്ചു. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഫോൺ സംഭാഷണം കേട്ടതോടെയാണ് വിവരം പുറത്തായത്.


Click it and Unblock the Notifications


