ഒഡീഷയിൽ വൻ സ്വർണശേഖരം, കണ്ടെത്തിയത് 6 ജില്ലകളിൽ, കുഴിച്ചെടുത്താൽ വില കുറയുമോ..?
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ വിശേഷ ദിവസങ്ങളിലും ഇന്ത്യക്കാർ സ്വർണാഭരണങ്ങൾ അണിഞ്ഞ് എത്തുന്നു. ആഭരണം എന്നതിന് അപ്പുറം സ്വർണത്തിലെ നിക്ഷേപങ്ങളിലും ഇന്ത്യൻ ജനത മുന്നിലാണ്. എന്നാൽ രാജ്യത്ത് എത്ര സ്വർണഖനികൾ ഉണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? ഏറ്റവും വലിയ സ്വർണപ്രേമികൾ ഇന്ത്യയിലാണെങ്കിലും സ്വർണഖനികൾ ഇന്ത്യയിൽ കുറവാണ്.
വിരലില്‍ എണ്ണാവുന്ന സ്ഥലങ്ങളിലേ സ്വര്‍ണം ഖനനം ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ പല സ്വര്‍ണ ഖനികളും ദശാബ്ദാങ്ങള്‍ പഴക്കമുള്ളതാണ്. അതുകൊണ്ടുതന്നെ നമ്മൾ ഉപയോഗിക്കുന്ന സ്വർണത്തിന്‍റെ ഏറിയ പങ്കും ഇറക്കുമതി ചെയ്യുന്നവയാണ്. കഴിഞ്ഞ വർഷം ഇന്ത്യ ഏകദേശം 700-800 മെട്രിക് ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തു. എന്നാൽ ആഭ്യന്തര സ്വർണ്ണ ഉത്പാദനം വളരെ കുറവാണ്, 2020 ലെ കണക്കനുസരിച്ച് പ്രതിവർഷം 1.6 ടൺ മാത്രമാണ് ഖനനം ചെയ്യാൻ സാധിക്കുന്നത്.
പുതിയ സ്വർണശേഖരം
രാജ്യത്തെ ആഭരണപ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. എന്താണെന്നോ.. രാജ്യത്ത് പുതിയതായി സ്വർണശേഖരം കണ്ടെത്തി. ഒഡീഷയിലെ ആറ് ജില്ലകളിലാണ് സ്വര്‍ണശേഖരം കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദിയോഗഡ് (അദാസ-രാമ്പള്ളി), സുന്ദർഗഡ്, നബരംഗ്പൂർ, കിയോഞ്ജർ, അംഗുൽ, കോരാപുട്ട് എന്നീ ജില്ലകളിലാണ് സ്വർണശേഖരം കണ്ടെത്തിയത്. കൂടാതെ മയൂർഭഞ്ച്, മൽക്കാൻഗിരി, സാംബൽപൂർ, ബൗധ് എന്നിവിടങ്ങളിൽ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

എത്ര സ്വർണം ലഭിക്കും
ഒഡീഷയിലെ പുതിയ ഖനികളിൽ നിന്നും എത്ര സ്വർണം ലഭിക്കും എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ഭൂമിശാസ്ത്ര സൂചകങ്ങളെ അടിസ്ഥാനമാക്കി, വിശകലന വിദഗ്ധർ കണക്കാക്കുന്നത് കരുതൽ ശേഖരം 10 മുതൽ 20 മെട്രിക് ടൺ വരെയാകാമെന്നാണ്. ഈ സ്വർണ്ണ നിക്ഷേപങ്ങൾ പ്രാദേശിക വികസനത്തിന് ഉത്തേജനം നൽകും. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യ നിക്ഷേപവും തൊഴിലവസരങ്ങളും, ഖനനം, ഗതാഗതം, പ്രാദേശിക സേവനങ്ങൾ എന്നിവ വർദ്ധിച്ചേക്കാം.
സ്വർണത്തിൽ തിളങ്ങുന്ന സംസ്ഥാനങ്ങൾ
ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഖനികളിലൊന്ന് കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹുട്ടി ഗോള്‍ഡ് മൈന്‍ ആണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്), ഗദക് സ്വര്‍ണ ഖനികളും കര്‍ണാടകയിലാണ്. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലും സ്വര്‍ണ ഖനിയുണ്ട്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ രാംഗിരി, ചിഗര്‍ഗുണ്ട-ബിസനാതം സ്വര്‍ണ ഖനികള്‍ പ്രശസ്തമാണ്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് പറാസി സ്വര്‍ണ ഖനി.
സ്വർണം ഒഴുകുന്ന നദി
സ്വർണം ഒഴുകുന്ന ഒരുനദി അങ്ങ് ഝാർഖണ്ഡിലുണ്ട്. സുബർണരേഖ നദി, അഥവാ സ്വർണ രേഖ നദി. റാഞ്ചി പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്നു. ഏകദേശം 474 കിലോമീറ്റർ നീളമാണ് നദിക്കുള്ളത്. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ നദിയിൽ നിന്നും സ്വർണഖനനം നടത്തുക എന്നത് ലാഭകരമല്ല. സ്വർണത്തിന്റെ സാന്ദ്രത താരതമ്യേന കുറവാണ് എന്നതാണ് കാരണം. എന്നാൽ ഇപ്പോഴും നദീതടങ്ങളില്‍ നിന്ന് പരമ്പരാഗത രീതിയില്‍ സ്വർണം വേർതിരിച്ചെടുക്കുന്ന സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 74,200 രൂപയാണ്. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും.


Click it and Unblock the Notifications


