ദില്ലി: രാജ്യത്ത് ഇന്ധന വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പഞ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കും എന്നാണ് സൂചന. ആഗോള മാർക്കറ്റിൽ വില കുറഞ്ഞാൽ ആഭ്യന്തര വിപണിയിലും കുറയ്ക്കുമെന്ന് എണ്ണ കമ്പനികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനാല് ദിവസങ്ങളോളമായി ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില പത്ത് ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്.
രാജ്യത്ത് റെക്കോര്‍ഡ് നിലയില്‍ ആണ് നിലവില്‍ പെട്രോള്‍, ഡീസല്‍ വില നിരക്കുളളത്. പുതിയ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാവുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ ആശ്വാസമായിരിക്കും. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറില്‍ നിന്ന് 63 ഡോളര്‍ ആയാണ് കുറഞ്ഞിരിക്കുന്നത്. യുഎസ് ക്രൂഡ് വില ബാരലിന് 60.94 ഡോളര്‍ ആയും കുറഞ്ഞിരിക്കുകയാണ്.
ഏപ്രില്‍ മുതല്‍ക്കാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയര്‍ന്ന് തുടങ്ങിയത്. ഉത്പാദനം കുറയ്ക്കാനുളള തീരുമാനം നീട്ടാന്‍ ഒപെക് തീരുമാനിച്ചതാണ് ഇന്ധന വില വര്‍ധനവിന് കാരണമായത്. യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ എണ്ണ വില കുറയാനാണ് സാധ്യത. ചില രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്നതും എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ക്ക് മേലുളള സമ്മര്‍ദ്ദമായി മാറിയിരിക്കുകയാണ്.