ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലയിടിഞ്ഞു

ഡോളര്‍ സൂചിക ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. വെള്ളിയാഴ്ച്ച യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 2.03 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 61.50 ഡോളറിലെത്തി (വിലയിടിവ് 2.03 ശതമാനം). കാലാവധി തികച്ച ഏപ്രിലിലെ ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചറുകളാകട്ടെ, 75 സെന്റ് കുറഞ്ഞ് ബാരലിന് 66.13 ഡോളര്‍ വിലയും രേഖപ്പെടുത്തി (1.1 ശതമാനം വിലയിടിവ്). വ്യാപാരത്തില്‍ കൂടുതല്‍ സജീവമായ മെയ് ഫ്യൂച്ചറുകളും 1.69 ഡോളര്‍ താഴ്ന്ന് 64.42 ഡോളര്‍ നിലവാരമാണ് പുലര്‍ത്തുന്നത്.

ഡോളർ കരുത്താർജിക്കുന്നു

അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കുറിക്കുന്ന പശ്ചാത്തലത്തിലാണ് ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരെ ശക്തി പ്രാപിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് യുഎസ് ബോണ്ടുകളുടെ ഇപ്പോഴത്തെ നേട്ടം. ഈ സാഹചര്യം ഡോളറിന് മുന്നേറാനുള്ള അവസരമൊരുക്കുന്നു. ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ മറ്റു കറന്‍സികളില്‍ എണ്ണ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കേണ്ടതായി വരികയാണ്.

ക്രൂഡ് വില

എന്തായാലും ഈ വാരം ബ്രെന്‍ഡ് ക്രൂഡ് 4.8 ശതമാനവും വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് 3.8 ശതമാനവും ഉയര്‍ച്ച കാഴ്ച്ചവെച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ മൊത്തം ചിത്രം നോക്കിയാലും ബ്രെന്‍ഡും ഡബ്ല്യുടിഐയും 20 ശതമാനം മുന്നേറ്റം നടത്തിയത് കാണാം. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം മുടങ്ങിയതും കോവിഡ് വാക്‌സീനുകള്‍ ഭേദപ്പെട്ട ഫലം നല്‍കുന്നതും അസംസ്‌കൃത എണ്ണവിലയെ സ്വാധീനിക്കുന്നു.

എണ്ണവില

അടുത്തയാഴ്ച്ച എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും അനുബന്ധ പങ്കാളികളും കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്. കൂടിക്കാഴ്ച്ചയോടെ വിപണിയിലേക്ക് കൂടുതല്‍ എണ്ണയെത്തുമെന്ന പ്രത്യാശയിലാണ് നിക്ഷേപകര്‍. ഇതേസമയം, ഇപ്പോഴത്തെ വിലനിലവാരം വിപണിയിലെ ഡിമാന്‍ഡിനോട് നീതിപുലര്‍ത്തുന്നില്ലെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

എന്തായാലും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവില ഇന്നും കൂടിയത് കാണാം. ഡോളര്‍ ശക്തി പ്രാപിച്ചതാണ് രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ കാരണം.

പെട്രോൾ, ഡീസൽ വില

പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് എണ്ണക്കമ്പനികള്‍ ശനിയാഴ്ച്ച വര്‍ധിപ്പിച്ചത്. ഇതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.08 രൂപയായി. ഡീസല്‍ വില 87.59 രൂപയായും ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 91.44 രൂപയാണ് ഇന്ന് വില. ഡീസല്‍ വില 86.02 രൂപ. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ആനുപാതികമായ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.

കുറയും

ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വെള്ളിയാഴ്ച്ച അറിയിച്ചത്. 'ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നത് വിവിധ രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്തായാലും ശീതകാലം കഴിയുന്നതോടെ ഇന്ധനവില താഴും. ശീതകാലത്ത് ഡിമാന്‍ഡ് കൂടുന്നതിനാലാണ് എണ്ണയ്ക്ക് വില ഉയരുന്നത്. ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില സാധാരണ നിലയിലെത്തും', ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X