ചൊവാഴ്ച്ച രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞു. മുന്‍ദിവസത്തെ വ്യാപാരത്തില്‍ ഭേദപ്പെട്ട നേട്ടം കാഴ്ച്ചവെച്ചതിന് ശേഷമാണ് അസംസ്‌കൃത എണ്ണവില അപ്രതീക്ഷിത തകര്‍ച്ച നേരിടുന്നത്. അമേരിക്കയില്‍ അധികാരത്തിലേറിയ ബൈഡന്‍ സര്‍ക്കാര്‍ പുതിയ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനം വൈകിപ്പിക്കുന്നതും ആഗോളതലത്തില്‍ കൊറോണ വൈറസുവ്യാപനം ശക്തമാകുന്നതും എണ്ണവില ഇടിയാനുള്ള കാരണങ്ങളാവുന്നു.
തിങ്കളാഴ്ച്ച 1 ശതമാനത്തോളം നേട്ടം കൈവരിച്ച ബ്രെന്‍ഡ് ക്രൂഡ് ചൊവാഴ്ച്ച 15 സെന്റ് കുറഞ്ഞ് ബാരലിന് 55.73 ഡോളര്‍ വിലയാണ് രേഖപ്പെടുത്തുന്നത്. അമേരിക്കന്‍ ക്രൂഡിനും വിലയിടിവ് സംഭവിച്ചിട്ടുണ്ട്. മുന്‍ സെഷനില്‍ 1 ശതമാനം നഷ്ടം കുറിച്ച അമേരിക്കന്‍ ക്രൂഡ് എണ്ണ ചൊവാഴ്ച്ച 5 ശതമാനം ഇടിവോടെ 52.72 ഡോളര്‍ വിലനിലവാരത്തിലെത്തി.
നേരത്തെ, കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരം അസംസ്‌കൃത എണ്ണ കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ വര്‍ധിച്ചുവരുന്ന കൊറോണ കേസുകളുടെ പശ്ചാത്തലത്തില്‍ എണ്ണ ഡിമാന്‍ഡ് വീണ്ടും കുറയുമോയെന്നാണ് വിപണിയുടെ ഇപ്പോഴത്തെ പ്രധാന ആശങ്ക. ഒപ്പം സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ എടുക്കുന്ന കാലതാമസവും എണ്ണവിലയെ സ്വാധീനിക്കുന്നു. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് വൈറസുവ്യാപനം തടയാന്‍ കൈക്കൊണ്ടിരിക്കുന്നത്.
ചൈനയുടെ കാര്യവും വ്യത്യസ്തമല്ല. കൊവിഡ് കേസുകളുടെ അപ്രതീക്ഷിത വര്‍ധനവ് ചൈനീസ് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും വലിയ ഊര്‍ജ്ജ ഉപഭോക്താവായ ചൈന എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുമോയെന്ന് വിപണി ആശങ്കയോടെ ഉറ്റുനോക്കുന്നു.
മറുഭാഗത്ത് ഡിമാന്‍ഡിനെ കടത്തിവെട്ടുന്ന ഉത്പാദനവും ആശങ്കയ്ക്ക് വഴിതെളിക്കുന്നു. ഇറാനിയന്‍ ക്രൂഡിന് മേലുള്ള വിലക്ക് നീങ്ങിയാലോ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ഉത്പാദനം കൂട്ടിയാലോ എണ്ണവില വീണ്ടും ഇടിയും. ഇതേസമയം, ഇന്ത്യ പോലുള്ള ഏതാനും രാജ്യങ്ങള്‍ എണ്ണ ഇറക്കുമതി ശക്തമായി തുടരുന്നത് രാജ്യാന്തര വിപണിയില്‍ ആശ്വാസം പകരുന്നുണ്ട്. ഡിസംബറില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങി ഉത്പാദന, നിര്‍മ്മാണ മേഖലകള്‍ സജീവമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍ എണ്ണ ഡിമാന്‍ഡ് കൂടിയതും.
നിലവില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഓപെക്കും അനുബന്ധ പങ്കാളികളും എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ജനുവരിയില്‍ ശരാശരി 85 ശതമാനം ഉത്പാദനം മാത്രമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.