എണ്ണ വിലയിലെ ഇടിവ് എണ്ണ ഉത്പാദന മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നു. പ്രതിസന്ധിയെ തുടർന്ന് ലക്ഷക്കണക്കിന് സർക്കാർ ജോലിക്കാർ ആശ്രയിക്കുന്ന സാമൂഹിക ആനുകൂല്യങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കലാണ് ഇറാഖ് ആസൂത്രണം ചെയ്യുന്നത്. മെഗാ പ്രോജക്ടുകൾക്ക് സൗദി അറേബ്യയിലും കാലതാമസം നേരിടേണ്ടിവരും. ഈജിപ്തും ലെബനനിലും സ്ഥിതി വ്യത്യസ്തമല്ല. എണ്ണ വില തകർച്ചയെ തുടർന്ന് ഈ രാജ്യങ്ങളും പ്രതിസന്ധിയിലാണ്.
ചരിത്രപരമായ ഇടിവ്
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് എണ്ണവിലയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണുണ്ടായിരിക്കുന്നത്. തകർച്ച പശ്ചിമേഷ്യയിൽ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. അസംസ്കൃത എണ്ണ ആശ്രിത രാജ്യങ്ങൾ സംസ്ഥാന വരുമാനത്തിന്റെ നഷ്ടം നികത്താൻ ശ്രമിക്കുകയാണ്. എല്ലാ അറബ് ഗൾഫ് എണ്ണ കയറ്റുമതിക്കാരുടെയും സമ്പദ്‌വ്യവസ്ഥ ഈ വർഷം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രതീക്ഷ. ഇറാഖിൽ 5% വരെ ഇടിവുണ്ടാകുമെന്നു അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.
ഇറാഖിലെ സ്ഥിതി
ചില ഗൾഫ് രാജ്യങ്ങൾക്ക് വിദേശ കറൻസി കരുതൽ ശേഖരത്തെ ആശ്രയിക്കാൻ കഴിയുമെങ്കിലും ഇറാഖിന്റെ സ്ഥിതി വളരെ മോശമാണ്. കാരണം രാജ്യത്തിന്റെ വരുമാനത്തിൽ 90 ശതമാനവും എണ്ണ വിൽപ്പനയെ ആശ്രയിച്ചുള്ളതാണ്. ദുർബലമായ സമ്പദ്‌വ്യവസ്ഥ, വ്യാപകമായ അഴിമതി എന്നിവയെ തുടർന്ന് ഇറാഖിൽ കഴിഞ്ഞ മാസങ്ങളിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിലവിലെ സ്ഥിതിയിൽ കലഹം വീണ്ടും പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിക്കാൻ പാടുപെടുന്ന ഒരു ജനതയാണ് ഇറാഖിലുള്ളത്. തലസ്ഥാനത്തെ തഹ്‌രിർ സ്‌ക്വയറിൽ, പ്രതിഷേധക്കാർ ഇപ്പോഴും തമ്പടിച്ചിരിക്കുകയാണ്.
എണ്ണ വില
എണ്ണ വില നിലവിൽ ബാരലിന് 20 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, 2001ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് വില ഇടിഞ്ഞു. എണ്ണ വിപണി സുസ്ഥിരമാക്കുന്നതിന് ഉൽപാദനം 23% കുറയ്ക്കുന്നതിനുള്ള ഒപെക് കരാർ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് കാരണമായിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുമെന്നാണ് വിദ്ഗധരുടെ വിലയിരുത്തൽ. കാരണം ഈ കാലയളവിൽ എണ്ണ സംഭരണ ശേഷി നിറയും. ഇത് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള എണ്ണ വിപണനം ബുദ്ധിമുട്ടിലാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഖമർ എനർജി സിഇഒ റോബിൻ മിൽസ് പറഞ്ഞു.
വരുമാനം കുറഞ്ഞു
2020 ലെ ബജറ്റ് പ്രകാരം ഇറാഖ് എണ്ണവിലയിൽ നിന്നുള്ള വരുമാനം ബാരലിന് 56 ഡോളറായാണ് കണക്കാക്കുന്നത്. എന്നാൽ ക്രൂഡ് കയറ്റുമതിയിൽ നിന്നുള്ള വരുമാനം 50% കുറഞ്ഞുവെന്ന് എണ്ണമന്ത്രി തമീർ ഗദ്ദാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് രാജ്യത്ത് നടക്കുന്നത്.
ശമ്പളം വെട്ടിക്കുറയ്ക്കൽ
പൊതുമേഖലാ തൊഴിലാളികൾക്ക് അവരുടെ സാമൂഹിക ആനുകൂല്യങ്ങളുടെ ഒരു ഭാഗം വെട്ടിക്കുറയ്ക്കണമെന്നാണ് ഉയർന്നു വന്നിരിക്കുന്ന പ്രധാന നിർദേശം. ഉയർന്ന വരുമാനമുള്ളവരുടെ ശമ്പള ആനുകൂല്യം 50% വെട്ടിക്കുറയ്ക്കണമെന്നാണ് മറ്റൊരു ശുപാർശ. ഇത് ഇറാഖിന് ദശലക്ഷക്കണക്കിന് ഡോളർ ലാഭിക്കാം. പക്ഷേ ഇത് അശാന്തിക്ക് കാരണമാകും. എന്നിട്ടും എണ്ണവില ബാരലിന് 20-30 ഡോളർ എന്ന നിലയിലാണെങ്കിൽ ഈ ശമ്പള വെട്ടിക്കുറയ്ക്കലും മതിയാകില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഗൾഫ് രാജ്യങ്ങൾ
എണ്ണവിലയിലുണ്ടായ ഇടിവ് ഭാവിയിലെ നിക്ഷേപത്തിന്റെയും വികസന പദ്ധതികളുടെയും താളം തെറ്റിക്കും. മേഖലയിലെ ഏറ്റവും വലിയ അസംസ്കൃത ഉൽപാദകരായ സൗദി അറേബ്യയുടെ ചെലവ് 5% അഥവാ 13.3 ബില്യൺ ഡോളർ കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പുതിയ മെഗാ പ്രോജക്ടുകളും മറ്റും കാലാതാമസം നേരിട്ടേക്കാം. കുവൈത്തിൽ ധാരാളം കരുതൽ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് വമ്പൻ ആഗോള എണ്ണ ഉൽപാദകർക്കും തൊഴിൽ നഷ്ടവും സാമ്പത്തിക ആഘാതവും നേരിടേണ്ടിവരും.