കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് എണ്ണയുടെ ആവശ്യകത കുറഞ്ഞതിനാലും ലോകമെമ്പാടുമുള്ള സംഭരണ ശേഷി കവിഞ്ഞതിനാലും എണ്ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു. സംഭരണ ശേഷി അതിവേഗം നിറയുന്നുവെന്നതിന്റെ സൂചനകളിലാണ് ഇന്ന് എണ്ണ വില ഇടിഞ്ഞത്. ഏപ്രിൽ 17 വരെയുള്ള ആഴ്ചയിൽ യുഎസ് ക്രൂഡ് ഇൻവെന്ററികൾ 518.6 ദശലക്ഷം ബാരലായി ഉയർന്നതിനെത്തുടർന്ന് യുഎസ് ഓയിൽ ഫ്യൂച്ചേഴ്സ് ഇടിവ് രേഖപ്പെടുത്തി.
ഫ്ലോട്ടിംഗ് ക്രൂഡ് ഓയിൽ സംഭരണം എക്കാലത്തെയും ഉയർന്ന നിരക്കായ 160 ദശലക്ഷത്തിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചേഴ്സ് 1.12 ഡോളർ അഥവാ 7.2 ശതമാനം ഇടിഞ്ഞ് ബാരലിന് 15.72 ഡോളറിലെത്തി. ബ്രെൻറ് ക്രൂഡ് 33 സെൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 21.11 ഡോളറിലെത്തി. ഓയിൽ ഫ്യൂച്ചേഴ്സ് തുടർച്ചയായ മൂന്നാമത്തെ ആഴ്ച്ചയാണ് നഷ്ടം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒൻപത് ആഴ്ച്ചകളിൽ എട്ടിലും വില ഇടിഞ്ഞു. ബ്രെന്റ് 24 ശതമാനവും ഡബ്ല്യുടിഐ 7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആവശ്യം കുറഞ്ഞു, എണ്ണ വില 21 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി
പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാസങ്ങളോളം ആവശ്യകത കുറയുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ എണ്ണ ഉത്പാദന റിഗുകളുടെ എണ്ണം 2016 ജൂലൈയ്ക്കുശേഷം ഏറ്റവും താഴ്ന്ന നിലയിലാണെന്നും കാനഡയിലെ എണ്ണ, വാതക റിഗുകളുടെ എണ്ണം കുറഞ്ഞ് 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നും ബേക്കർ ഹ്യൂസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കുവൈത്തും അസർബൈജാനും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമ്പോൾ റഷ്യ പടിഞ്ഞാറൻ കയറ്റുമതി പകുതിയായി കുറയ്ക്കും. പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ ഓർഗനൈസേഷനും സഖ്യകക്ഷികളായ റഷ്യ ഉൾപ്പെടെയുള്ള ഒപെക് + രാജ്യങ്ങളും ഈ മാസം ആദ്യം മെയ്, ജൂൺ മാസങ്ങളിൽ 9.7 ദശലക്ഷം ബാരലായി ഉൽപാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.