ഓണത്തിന് പച്ചക്കറിയും പൂവും തമിഴന്‍റേത് തന്നെ, പണി കിട്ടുന്നത് സാധാരണക്കാർക്ക്, തീ വില താങ്ങുമോ..?
മലയാള നാട്ടിൽ ചിങ്ങം പിറന്നുകഴിഞ്ഞു. ഇനി നാടെങ്ങും ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മഴക്കാലം അവസാനിച്ചതിന്‍റേയും വിളവെടുപ്പ് കാലത്തിന്‍റെ തുടക്കത്തിന്‍റേയും ആഘോഷമാണ് ഓണം. മറ്റ് ആഘോഷങ്ങൾക്കൊന്നുമില്ലാത്ത ആളും ആരവവും വരവേൽപ്പുമാണ് ഓണത്തിന് ലഭിക്കുക. എവിടെ എല്ലാം മലയാളി ഉണ്ടോ അവിടെ എല്ലാം പൂവും പൂക്കളവും ഓണപ്പാട്ടും ഓണസദ്യയും ഉണ്ടാകും.
ഓണം കേരളത്തിന്‍റേതാണെങ്കിലും മലയാളി ഓണം ആഘോഷിക്കുന്നത് തമിഴ്നാടിന്‍റെ സാഹയത്തോടെയാണ്. അത് എങ്ങനെ എന്നാണോ.... ഓണപ്പൂക്കളം ഉണ്ടാക്കാനുള്ള പൂക്കളും സദ്യ ഒരുക്കാനുള്ള അരിയും പച്ചക്കറിയും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അതായത് തമിഴരുടെ പൂക്കളാണ് നമ്മുടെ കളത്തിന് ഭംഗിയും സദ്യയ്ക്ക് രുചിയും നൽകുന്നത്.
മഴ ചതിച്ചു
സംസ്ഥാനത്ത് കാലവർഷം കലി തുള്ളിയതോടെ വ്യാപക കൃഷി നാശമാണുണ്ടായത്. കോടിക്കണക്കിന് രൂപയാണ് മഴ വെള്ളത്തിൽ ഒഴുകി പോയത്. മിക്ക പച്ചക്കറി തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം കാട് പിടിച്ച് നശിച്ച അവസ്ഥയിലാണ്. വാഴത്തോട്ടങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. കാറ്റിലും മഴയിലും വാഴകളെല്ലാം നശിച്ചു. ഒരുകാലത്തും ഇല്ലാത്ത വിധത്തിലാണ് ഈ വർഷം മഴയെത്തിയത്. മേയ് മാസം പകുതിയോടെ തുടങ്ങിയ മഴ ഒരു ശമനവും ഇല്ലാതെയാണ് ഓരോ ദിവസവും തിമിർത്ത് പെയ്‌തത്.
ഓണത്തിന് ഒരു മുറം പച്ചക്കറി ഉൾപ്പെടെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി കൃഷി ആരംഭിച്ചിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിൽ ഇവയെല്ലാം നശിച്ചഓണം പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികളും വാഴയും കൃഷി ചെയ്തതവർക്ക് പണികിട്ടി. പടിഞ്ഞാറൻ മേഖയിൽ ആഴ്ചകളോളം വാഴത്തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്നതും വീശിയടിച്ച കാറ്റും വ്യാപകനാശം വിതച്ചു.

ആശ്രയം തമിഴ്നാട് തന്നെ
കേരളത്തിലെ പച്ചക്കറി കൃഷി മഴയിൽ ഒലിച്ച് പോയതോടെ ഇത്തവണയും മലയാളികൾക്ക് ആശ്രയം തമിഴ്നാട് തന്നെ. നിലവിൽ കേരളത്തിലേക്ക് തമിഴ്നാട് പച്ചക്കറികൾ എത്തി തുടങ്ങിയിട്ടുണ്ട്. ഓണം അടുക്കുന്നതോടെ അതിന്‍റെ അളവ് കൂടും. എന്നാൽ പച്ചക്കറി വാങ്ങിയാൽ കീശ കീറും എന്നതാണ് നിലവിലെ സ്ഥിതി. രുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതല്‍ 60 ശതമാനം വരെയാണ് ഉയര്‍ന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകള്‍ കൂടി ഉയര്‍ന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റി.
ജൂലൈയിൽ ചില്ലറ വിപണയില്‍ കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 -100 രൂപയിലേക്കും ഉയര്‍ന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 120 -140 രൂപയിലാണ് വ്യാപാരം. കാരറ്റിന് 20 ശതമാനം വില ഉയര്‍ന്ന് 80 രൂപയിലെത്തി. തക്കാളി കിലോയ്ക്ക് 40രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസം കൊണ്ട് 60 രൂപയിലെത്തി.
സർക്കാർ ഇടപെടൽ
ഓണം പ്രമാണിച്ച് കൃഷി വകുപ്പ് നേരിട്ടുംഹോർട്ടികോർപ്പും സഹകരണ വകുപ്പും ഫ്രൂട്ട്സ് ആൻഡ് പ്രമോഷൻ കൗൺസിലുമടക്കം ചന്തകൾ നടത്തും. പരമാവധി നാടൻ കർഷകരിൽ നിന്ന് ശേഖരിച്ച ശേഷം ബാക്കി പുറത്ത് നിന്ന് എത്തിക്കാനാണ് കൃഷി വകുപ്പ് തീരുമാനം. വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ ഓണച്ചന്ത വഴി വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.


Click it and Unblock the Notifications


