ഓണം കഴിഞ്ഞെങ്കിലും കേരളം ഉറ്റു നോക്കുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ദിവസം ഇനിയും എത്തിയിട്ടില്ല. ഇത്തവണ ഏത് ജില്ലക്കാരനാവും ആ ഭാഗ്യശാലി എന്നറിയാൻ എല്ലാവരും ഏറെ ആകാംഷയിലാണ്.
കഴിഞ്ഞ വർഷത്തെ പോലെ ഒന്നിലധികം ആളുകളാണോ അതോ ഒരാൾ മാത്രമാണോ 25 കോടി സ്വന്തമാക്കുന്നതെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഈ വർഷം റെക്കോർഡ് വിൽപനയാണ് ഓണം ബമ്പറിന്. കഴിഞ്ഞ വർഷത്തെ പോലെ പാലക്കാട് വീണ്ടും ആ ഭാഗ്യശാലിയെ കണ്ടെത്തുമോ എന്നാണ് കാത്തിരിക്കേണ്ടത്.
ഒക്ടോബർ 9നാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇനി വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഇതുവരെ 44 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഒരാഴ്ചക്കിടെ 14 ലക്ഷത്തോളം ടിക്കറ്റുകളാണ് വിൽപന നടത്തിയത്. ഈ ട്രെൻഡ് തുടർന്നാൽ ഇക്കുറി കഴിഞ്ഞ വർഷത്തെ റെക്കാർഡും മറികടക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റ് അച്ചടിച്ചപ്പോൾ 75,76,000 ടിക്കറ്റുകളാണ് വിറ്റ് പോയത്.

500 രൂപ വിലയുള്ള ടിക്കറ്റിന് 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യ പരീക്ഷണത്തിനു മുതിരുന്നവർ പലപ്പോഴും ചില പ്രത്യേക ജില്ലകളെ കേന്ദ്രീകരിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുള്ളവർക്കാണ് പലപ്പോഴും ഭാഗ്യദേവത പ്രസാദിച്ചിട്ടുള്ളത് എന്നതൊരു വസ്തുതയാണ്.
ഇത്തവണയും ഈ രണ്ട് ജില്ലകളിൽ നിന്നു തന്നെയാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുള്ളത്. ഈ ജില്ലകളിലും ഒരു ഭാഗ്യം ഉണ്ടെന്നാണ് ജനങ്ങളുടെ ചിന്ത. പാലക്കാടോ തിരുവനന്തപുരത്തോ നേരിട്ട് എത്തി ടിക്കറ്റ് എടുത്താൽ പോലും നഷ്ടം സംഭവിക്കാനില്ല. ഏകദേശം 6 ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റഴിഞ്ഞത്.
തൊട്ടു പുറകിൽ തിരുവനന്തപുരവും ഉണ്ട്. ഏകദേശം 4 ലക്ഷത്തിനു മുകളിൽ തിരുവനന്തപുരത്ത് ടിക്കറ്റുകൾ വിൽപന നടത്തിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ഉള്ളത് തൃശൂർ ജില്ലയാണ്. അവിടെയും ലക്ഷത്തിനു മുകളിൽ വിൽപന ഇതോടെ നടന്നു (6 ദിവസത്തിനു മുന്നേയുള്ള കണക്കുകൾ പ്രകാരം).
2022, 2023 വർഷങ്ങളിലായി തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായിട്ടാണ് ഒന്നാം സമ്മാനം നേടുന്നതിനുള്ള മത്സരം നടന്നത്. ഇതുവരെയുള്ള കണക്ക് എടുത്താൽ എറണാകുളം ജില്ലയും തൊട്ടു പിന്നിലായി ഭാഗ്യം നേടി കൊടുത്ത ലിസ്റ്റിൽ ഉൾപ്പെടുന്നു. ഈ വർഷം ഏത് ജില്ലയിലുള്ള വ്യക്തി അല്ലെങ്കിൽ വ്യക്തികൾക്കാണ് 25 കോടി അടിക്കുന്നതെന്ന് കണ്ടറിയണം.
25 കോടിക്കു മുന്നിൽ 500 രൂപ എത്രയോ ചെറുതാണ്. പക്ഷേ സാധാരണക്കാരനെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയാണ്. അതു കൊണ്ടാണ് കഴിഞ്ഞ വർഷം പാലക്കാട് നിന്ന് ടിക്കറ്റ് എടുത്ത തിരുപ്പൂർ സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർക്കാണ് ഭാഗ്യം എത്തിയത്. നാലുപേരും ഷെയറിട്ടാണ് ലോട്ടറി എടുത്തത്. ഇത്തവണയും അതേ ട്രെൻഡ് പാലക്കാട് ജില്ലയിൽ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓണം ബമ്പറിലൂടെ ഇത്തവണ നിരവധി സമ്മാനങ്ങളാണ് മറ്റു സ്ഥാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതമാണ്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ മറ്റ് ഒന്‍പത് സീരീസുകളിലെ അതേ നമ്പറുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സമ്മാനമായി നൽകും.
50 ലക്ഷം രൂപ വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം നേടും. അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക് നാലാം സമ്മാനവും ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. ആറാം സമ്മാനം 5,000 രൂപയാണ്. ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനമായി 1,000 രൂപയും അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. ഒൻപത് പേർക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.


Click it and Unblock the Notifications