ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ജിഎസ്ടി പരിഷ്കരണം തിരിച്ചടി, ലോട്ടറി സമ്മാന തുക കുറയും, ബമ്പറിനേയും ബാധിക്കുമോ.?
സെപ്തംബർ 22 മുതലാണ് രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കിയത്. അതിന് പിന്നാലെ നിരവധി സാധനങ്ങളുടെ വില കുറഞ്ഞു. കുപ്പിവെള്ളം മുതൽ കാർ വരെയുള്ള സാധനങ്ങളുടെ വിലയാണ് കുറഞ്ഞത്. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഉപഭോക്താക്കൾക്കുള്ള ദീപാവലി സമ്മാനം എന്നാണ് നിരക്കുകൾ പരിഷ്കരിച്ചതിനെ ധനമന്ത്രി നിർമ്മല സീതാരാമൻ വിശേഷിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെങ്കിലും ലോട്ടറിയിലൂടെ ഭാഗ്യം പരീക്ഷിക്കുന്നവർ ആശങ്കയിലാണ്. ലോട്ടറിയുടെ വില കൂട്ടി സമ്മാനത്തുക കുറയ്ക്കുമോ എന്നതാണ് ആശങ്ക.
ലോട്ടറിയുടെ ജിഎസ്ടി
2017ലാണ് ജിഎസ്ടി ആരംഭിക്കുന്നത്. അന്ന് വെറും 12 ശതമാനമായിരുന്നു ലോട്ടറി ജിഎസ്ടി. പിന്നീട് 2020ല്‍ അത് 28 ശതമാനമാക്കി ഉയര്‍ത്തി. എന്നാൽ 2025-ലെ പുതുക്കിയ പരിഷ്കണത്തിലൂടെ ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായി ഉയർന്നു. ജിഎസ്ടി ഉയർത്തിയതോടെ ലോട്ടറി ടിക്കറ്റ് വില ഉയർത്താൻ സർക്കാർ ആലോചിക്കുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ ടിക്കറ്റ് വില വർദ്ധിപ്പിച്ചാൽ വിൽപ്പന കുത്തനെ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വില വർദ്ധിപ്പിക്കാതെ മറ്റ് മാർഗങ്ങൾ തേടുകയാണ് ധനവകുപ്പ്.
സമ്മാന തുകയിൽ മാറ്റം
ബമ്പർ ഒഴികെയുള്ള ടിക്കറ്റുകൾക്ക് 50 രൂപയാണ് വില. ഇതിൽനിന്ന് 14.286 രൂപയാണ് കേന്ദ്രനികുതി. 35.714 രൂപയാണ് ഒരു ടിക്കറ്റിന്റെ വിലയായി സർക്കാരിന് ലഭിക്കുക. ഇതിൽനിന്ന് സമ്മാനത്തുകയും ഏജന്റുമാർക്കും വിൽപന തൊഴിലാളികൾക്കുമുള്ള കമീഷനും മറ്റ് ചിലവുകളും കണ്ടെത്തണം. ടിക്കറ്റ് വില കൂട്ടിയാൽ ടിക്കറ്റ് വിറ്റ് ഉപജീവനം ചെയ്യുന്ന രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളെയും കുടുംബങ്ങളെയും ഇത് ബാധിക്കും. ക്ഷേമനിധി, കാരുണ്യ ചികിത്സാ പദ്ധതി എന്നിവയുടെ നടത്തിപ്പിനെയും ബാധിക്കും. അതിനാൽ ആകെയുള്ള സമ്മാനത്തുകയിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഏജന്‍റുമാരുടെ കമ്മീഷനിൽ അവരുമായി ആലോചിച്ച് ചെറിയ കുറവ് വരുത്തും. പുതിയ പരിഷ്കരണം ഈ മാസം 26 മുതൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഓണം ബബർ തുക കുറയുമോ..?
ഓണം ബമ്പറിന്‍റെ മുഖവില 391 രൂപയാണ്. ഇതിനോടൊപ്പം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാണ് 500 രൂപയ്ക്ക് ടിക്കറ്റ് വില്‍പന നടക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ശനിയാഴ്ച വരെ 73 ലക്ഷം ടിക്കറ്റുകള്‍ വിറ്റിരുന്നു. സെപ്റ്റംബര്‍ 27നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. എന്നാല്‍ തിരുവോണം ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച ലോട്ടറി ബന്ദ്
സംസ്ഥാന ലോട്ടറി കമ്മിഷനുകളിൽ കുറവ് വരുത്തിയതിൽ പ്രതിഷേധിച്ച് കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി വെള്ളിയാഴ്ച്ച ലോട്ടറി ബന്ദിന് ആഹ്വാനം ചെയ്തു. ആറു മാസത്തിനുള്ളിൽ ലോട്ടറി ജിഎസ്‌ടി 40 ശതമാനമായി വർധിച്ചതിന്‍റെ പേരിൽ സമ്മാനങ്ങളിലും വിൽപ്പന കമ്മിഷനിലും പ്രൈസ് കമ്മിഷനിലും വലിയ കുറവാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. ഇത് ലോട്ടറി എടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും, ഏജന്‍റുമാരോടും വിൽപ്പനക്കാരോടുമുള്ള ചതിയുമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Click it and Unblock the Notifications


