തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ആശ്വാസ നടപടികളുമായി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പദ്ധതി പ്രഖ്യാപിച്ചു. സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ ആണ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്. നവ കേരളീയം കുടിശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണ് പ്രഖ്യാപിച്ചത്. സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവർക്കാണ് പുതിയ പ്രഖ്യാപന പ്രകാരം ഇളവ് ലഭിക്കുക. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.ഇടപാടുകാർക്ക് ഇളവു നൽകി കൊണ്ട് കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് പ്രഖ്യാപിച്ചതെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.
ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ നൽകും. വായ്പയെടുത്തയാൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശികൾ ഇളവ് നൽകി കുടിശിക ഒഴിവാക്കാനും അവസരം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതലാണ് നവകേരളീയം കുടിശിക നിവാരണം.സെപ്റ്റംബർ 30 വരെയാണ് പദ്ധതിയുടെ കാലാവധി. 2021 മാർച്ച്31 വരെ പൂർണമായോ ഭാഗികമായോ കുടിശികയായ വായ്പകളായിരിക്കും പരിഗണിക്കുക. ഇതിന്റെ വിശദമായ മാർഗരേഖ സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാൻസർ, പക്ഷാഘാതം, എയ്ഡ്സ്, ലിവർ സിറോസിസ്, ക്ഷയം, ചികിത്സിച്ചു മാറ്റാൻ കഴിയാത്ത മാനസിക രോഗം എന്നീ രോഗങ്ങൾ ബാധിച്ചവർക്കും ഹൃദ്‌രോഗ ശസ്ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചികിത്സ നടത്തുന്നവർ, അപകടത്തെ തുടർന്ന് കിടപ്പിലായവർ എന്നിവർക്കുമായിരിക്കും പരമാവധി ഇളവുകൾ നൽകുകയെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. അതേസമയം ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകൾ നിശ്ചയിക്കുക.മാതാപിതാക്കളുടെ പേരിലുള്ള വായ്പകൾക്ക് അവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ സമാനമായ ഇളവുകൾ നൽകും. എല്ലാ വായ്പകൾക്കും ഒത്തുതീർപ്പിന് തയ്യാറായാൽ പിഴ പലിശ പൂർണമായും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. കോടതി ചെലവുകൾ ഈടാക്കുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങൾ അതത് ഭരണസമിതികൾക്ക് തീരുമാനിക്കാമെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി.
തുകയുടെ അടിസ്ഥാനത്തിൽ വായ്പകളെ തരംതിരിച്ചായിരിക്കും ഇളവുകൾ നൽകുന്നത്. പരമാവധി 30 ശതമാനം വരെ ഇളവുകളായിരിക്കും ലഭിക്കുക. 2020 ഏപ്രിൽ ഒന്ന് മുതൽ കൃത്യമായി തിരിച്ചടച്ചവർക്ക് നടപ്പ് സാമ്പത്തിക വർഷം അടച്ച പലിശയിൽ ഇളവു നൽകുമെന്നും വകുപ്പ് വ്യക്തമാക്കിയുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബാങ്കുകളിൽ നിന്നും 2018-2019 കാലയളവിൽ എടുത്ത വായ്പകൾക്ക് പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കുമെന്നതാണ് വകുപ്പിന്റെ മറ്റൊരു പ്രഖ്യാപനം.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണ സംഘം തലം മുതൽ ജില്ലാ തലം വരെ ഉദ്യോഗസ്ഥരും ഭാരവാഹികളും ഉൾപ്പെട്ട സമിതികൾ രൂപീകരിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചിട്ടുണ്ട്. അദാലത്തുകൾ മുൻകൂട്ടി നിശ്ചയിച്ച് ഇടപാടുകാരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും വകുപ്പ് അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇന്ത്യയിലെ സ്റ്റാർട്ട് നിക്ഷേപത്തിൽ ഇടിവ് സംഭവിച്ചെന്ന് യുഎൻഡിപി സർവേ: 81 ശതമാനം ഇടിവെന്ന് കണക്കുകൾ
ക്രിപ്‌റ്റോ വിപണി; കുതിച്ചുയര്‍ന്ന് കാര്‍ഡാനോയും ഡോജ്‌കോയിനും, ബിറ്റ്‌കോയിന്‍ 47,000 ഡോളറില്‍