നേട്ടത്തിനും നഷ്ടത്തിനും ഇടയിൽ ചാഞ്ചാടുകയാണ് ഇന്ത്യൻ ഓഹരി വിപണി. തുടക്കത്തിലെ നഷ്ടം കുറച്ചുകൊണ്ടുവരാൻ സൂചികകൾക്ക് സാധിക്കുന്നുണ്ട്. സൂചികകൾക്കൊപ്പം നഷ്ടം നേരിടുന്ന പ്രധാന ഓഹരിയാണ് പൊതുമേഖലാ എണ്ണ കമ്പനികളിലൊന്നായ ഒഎൻജിസി. തിങ്കളാഴ്ച വ്യാപാരത്തിനിടെ മൂന്നു ശതമാനമാണ് ഇടിഞ്ഞത്. നിലവിൽ ഏഴുമാസത്തെ താഴ്ന്ന നിലയിലാണ് ഓഹരി.

ഇടിവിന് കാരണം
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ക്യാപിറ്റൽ ഓഹരിക്ക് സെൽ റേറ്റിങ് നൽകിയാണ് ഇടിവിന് കാരണം. ഓഹരിയുടെ ഭാവി സൂചനകൾ അനുകൂലമല്ലാത്തതാണ് സെൽ റേറ്റിങ് നൽകാൻ കാരണം. കുറയുന്ന ഓയിൽ പ്രൊഡക്ഷനും ക്രൂഡ് ഓയിൽ വിലയുടെ കാര്യത്തിൽ നിലവിൽ കാണുന്ന മങ്ങിയ പ്രവചനവുമാണ് കമ്പനിയുടെ ലാഭത്തെ ബാധിക്കും എന്നാണ് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്.
ഒൻജിസിയുടെ ഉൽപാദത്തിൽ ആക്സിസ് ക്യാപിറ്റൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാലങ്ങളായുള്ള എണ്ണ പാടങ്ങളിൽ നിന്നുള്ള ഉത്പാദനം കുറയുന്നു. ക്രൂഡ് ഓയിൽ വില 2016-27 സാമ്പത്തിക വർഷത്തിൽ ബാരലിന് 66 ഡോളർ മുതൽ 65 ഡോളർ വരെ ആയിരിക്കുമെന്നാണ് ആക്സിസ് ക്യാപിറ്റലിന്റെ അനുമാനം. ക്രൂഡ് ഓയിൽ വില താഴുന്നതും ഉൽപാദനം കുറയുന്നതും ഒഎൻജിസിയുടെ ലാഭത്തെ ബാധിക്കും. ക്രൂഡ് ഓയിൽ വില കുറയുന്നത് 2025-27 സാമ്പത്തിക വർഷങ്ങളിൽ കമ്പനിയുടെ സ്റ്റാൻഡലോൺ അറ്റാദായത്തിൽ 20 ശതമാനം ഇടിവിനുള്ള സാധ്യതയുണ്ടെന്നും ആക്സിസ് ക്യാപിറ്റൽ വിലയിരുത്തുന്നു. കമ്പനിയുടെ സബ്സിഡിയറികളായ ഒഎൻജിസി വിദേശ് ലിമിറ്റഡ്, ഒഎൻജിസി പെട്രോ അഡീഷൻസ് ലിമിറ്റഡ് എന്നിവയുടെ ഉയർന്ന കടബാധ്യത ഒഎൻജിസിക്ക് തിരിച്ചടിയാകും.
പ്രതികൂല സാഹചര്യം ഇങ്ങനെ
നോൺ-ഒപെക് രാജ്യങ്ങളിൽ നിന്നും ഒപെക്+ രാജ്യങ്ങളിൽ നിന്നുമുള്ള വർദ്ധിച്ച ഉത്പാദനം കാരണം എണ്ണ വിതരണം വർധിക്കാൻ സാധ്യതയുണ്ട്. 2025-ൽ പ്രതിദിനം 3.1 ദശലക്ഷം ബാരലും, 2026-ൽ പ്രതിദിനം 2.5 ദശലക്ഷം ബാരലും എന്ന കണക്കിൽ വിതരണം ഉയരാം എന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയെ ഉദ്ധരിച്ച് ബ്രോക്കറേജ് കുറിക്കുന്നത്. ഈ രണ്ട് വർഷങ്ങളിലും ഡിമാൻഡിലെ വളർച്ച പ്രതിദിനം ഏകദേശം എട്ട് ലക്ഷം ബാരൽ എന്ന നിലയിൽ പരിമിതമാണ്. ഡിമാൻഡിനെ വിതരണം മറികടക്കുന്നത് ഒഎൻജിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആക്സിസ് കാപ്പിറ്റലിന്റെ വിലയിരുത്തൽ.
അതിനാൽ ഓഹരിയുടെ ലക്ഷ്യവില 205 രൂപയാക്കി കുറച്ചു. ഇത് നിലവിലെ വിപണി വിലയിൽ നിന്നും 12 ശതമാനം താഴെയാണിത്.
നിലവിൽ രണ്ടു ശതമാനം ഇടിവിൽ 233 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസത്തെ ഇടിവാണിത്. അതേസമയം, യു.എസ്- വെനസ്വേല സംഘർഷവുമായി ബന്ധപ്പെട്ട് വിതരണം തടസപ്പെടുമെന്ന ആശങ്കയിൽ എണ്ണവില തിങ്കളാഴ്ച ഉയർന്നു. ബ്രെൻഡ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.54 ശതമാനം ഉയർന്ന് ബാരലിന് 61.45 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ബാരലിന് 57.75 ഡോളർ നിലവാരത്തിലാണ്.


Click it and Unblock the Notifications