ന്യൂഡൽഹി: ഉള്ളി വില മാത്രമല്ല മറ്റ് ആവശ്യ പച്ചക്കറികളുടേയും വിലയിൽ വർദ്ധനവ്. ആസാദ്‌പൂർ മൊത്തവ്യാപാര കേന്ദ്രത്തിൽ പ്രധാന പച്ചക്കറികളുടെ വില, പ്രത്യേകിച്ച് സവാള കിലോയ്ക്ക് 70-90 രൂപ, ഉരുളക്കിഴങ്ങ് കിലോയ്ക്ക് 22 രൂപ, തക്കാളി കിലോയ്ക്ക് 18 രൂപ എന്നിങ്ങനെയാണ് ഉയർന്നത്. കഴിഞ്ഞ ദിവസം ആസാദ്‌പൂർ കാര്‍ഷികോല്‍പ്പന്ന മാര്‍ക്കറ്റിൽ കാബേജിന്റെ മൊത്ത വില കിലോഗ്രാമിന് 7 രൂപയിൽ നിന്ന് 10 രൂപയായി ഉയർന്നു. ഒരു വർഷം മുമ്പ് ഇതിന് കിലോയ്ക്ക് 1.40 - 3 രൂപവരെയായിരുന്നു. കോളിഫ്ളവർ, കാരറ്റ്, കാപ്‌സിക്കം, ചീര തുടങ്ങി മിക്ക പച്ചക്കറികൾക്കും വില വർദ്ധനവുണ്ടായി.
റീട്ടെയിൽ വിപണികളിൽ ഗുണനിലവാരവും പ്രദേശവും അനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ട്. ഡൽഹിയിലെ റീട്ടെയിൽ വിപണികളിൽ സവാള കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലും ഉരുളക്കിഴങ്ങ് കിലോയ്ക്ക് 35-40 രൂപയ്‌ക്കും തക്കാളി കിലോയ്ക്ക് 60 രൂപയ്ക്കും ലഭ്യമാണ്. അടുത്തിടെയുണ്ടായ മഴ ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുൾപ്പെടെ മിക്ക പച്ചക്കറികളുടെയും വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. മഴയെത്തുടർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറുന്നതിനാൽ പല പച്ചക്കറി വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളിൽ സവാള ഉൾപ്പെടെയുള്ള വിളകളുടെ വിളവെടുപ്പ് വൈകിയെന്നും വ്യാപാരികൾ പറയുന്നു.
പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
ഡൽഹി മാർക്കറ്റുകളിൽ വരുന്ന വലിയൊരു ശതമാനം ഉരുളക്കിഴങ്ങും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമാണ്. ഇവിടങ്ങളിൽ അടുത്തിടെയുണ്ടായ ശക്തമായ മഴയാണ് വിളകൾക്ക് നാശം സംഭവിക്കാൻ ഇടയാക്കിയത്. ഉള്ളിക്കൊപ്പം ഇപ്പോൾ ഉരുളക്കിഴങ്ങിന്റേയും മറ്റ് പച്ചക്കറികളുടേയും വിലയിൽ ഉണ്ടാവുന്ന വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. പാൽ, വെണ്ണ എന്നിവയുടെ വിലയും ഒപ്പം പാചക എണ്ണയുടെ പ്രത്യേകിച്ച് കടുക് എണ്ണയുടേയും വിലയിൽ വർദ്ധനവുണ്ടായി. കടുക് എണ്ണയ്‌ക്ക് കിലോഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്.