ഉള്ളി വില കണ്ണെരിയിക്കും, കിലോയ്ക്ക് 80 രൂപ കടന്നു, അടുത്ത 3 മാസത്തേയ്ക്ക് വില കുതിച്ചുയരും
സവാള ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ അപ്രതീക്ഷിത മഴയും കീടബാധയും വിളയെ ബാധിച്ചതിനാൽ ഉള്ളി വിലയിൽ വർദ്ധനവ്. തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടർന്ന് നശിച്ചതായി ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികൾ പറയുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വിതരണ പ്രതിസന്ധി
പ്രതിദിനം 1,000 ടൺ ഉള്ളി ഉപയോഗിക്കുന്ന ചെന്നൈ ഇപ്പോൾ വിതരണ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിലെ ആവശ്യത്തിനായി ചെന്നൈയിൽ 5,000 ട്രക്ക് ലോഡ് സവാള ആവശ്യമാണെങ്കിലും 15 മുതൽ 20 വരെ ട്രക്കുകൾ മാത്രമാണ് എത്തിച്ചേരുന്നത്. ഉള്ളി കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കുന്നില്ലെന്ന് ഒരു മൊത്ത ഉള്ളി വ്യാപാരി പറഞ്ഞു.
വില 100 കടക്കും
ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഉള്ളിയുടെ വില വളരെ കുറവായിരുന്നു. ഇന്ത്യയിൽ നിന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയ ശേഷം വിദേശത്ത് വളരെയധികം ആവശ്യക്കാരുള്ള ഉള്ളിയുടെ രാജ്യാന്തര വിലകളെയും ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും നിലവിലെ കുറവ് പരിഹരിക്കാനും സർക്കാർ തീരുമാനിക്കുകയാണെങ്കിൽ, ഇതിന് സമയമെടുക്കും, അപ്പോഴേക്കും ഇവിടെ വില 100 കടക്കുമെന്ന് വ്യാപാരികൾ പറയുന്നു.
പുതിയ വിളവ് വൈകും
മഴയെത്തുടർന്ന് മഹാരാഷ്ട്രയിൽ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ പല വലിയ കടകളിലും സംസ്ഥാന സർക്കാർ തിരച്ചിൽ നടത്തിയെങ്കിലും പൂഴ്ത്തിവയ്പ്പിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചെന്നൈയിലും പരിശോധനകൾ നടത്തിയതായാണ് വിവരം. സവാള ഒരു കിലോയ്ക്ക് 80 രൂപയ്ക്ക് വിൽക്കുമ്പോൾ ചെറിയ ഉള്ളി കിലോയ്ക്ക് 100-120 രൂപ വരെയാണ് വില.


Click it and Unblock the Notifications


