അവശ്യ സാധനമായതിനാൽ ഉള്ളിയുടെ ഗതാഗതം അനുവദനീയമാണെങ്കിലും കൊവിഡ് 19 വ്യാപനം കാരണം വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള ഉള്ളിയുടെ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. രാജ്യത്തുടനീളം മാർക്കറ്റുകളും മറ്റും അടച്ചിരിക്കുകയാണ്. വിദേശത്തും ഡിമാൻഡ് കുറയുന്നതിനാൽ കയറ്റുമതി ഓർഡറുകളും കുറവാണ്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്.
നിയന്ത്രണങ്ങൾ വിനയായി
ഈ നിയന്ത്രണങ്ങൾ ഉള്ളി കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്, ഖരിഫ് സീസൺ ആയിരുന്നിട്ട് പോലും മികച്ച ഉൽപാദനം ഉണ്ടായിരുന്നെങ്കിലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം അവ നശിക്കുന്നതിനു മുമ്പ് വിൽക്കാൻ കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഉള്ളി വിളവെടുപ്പ് സീസണിലെ ഏറ്റവും ഉയർന്ന സമയമാണിത്. എന്നാൽ നിലവിലെ പ്രതിസന്ധി കാരണം കർഷകർക്ക് ലഭിക്കുന്ന വില കുത്തനെ ഇടിഞ്ഞു.
വില ഇങ്ങനെ
ലസൽഗാവിനടുത്തുള്ള വിഞ്ചൂർ മണ്ഡിയിലെ സ്ഥിതി സംബന്ധിച്ച ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച് മോഡൽ സവാളയുടെ വില കിലോയ്ക്ക് 6 രൂപയായി കുറഞ്ഞു. ഗുണനിലവാരമില്ലാത്ത ഉള്ളിയുടെ വില കിലോഗ്രാമിന് 3 രൂപയായി കുറഞ്ഞു, കയറ്റുമതി ഗുണനിലവാരമുള്ള സവാള വില കിലോഗ്രാമിന് 9 രൂപയായി. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിൽപ്പന മാർക്കറ്റാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലസൽഗോവാൻ.
മാർക്കറ്റ് അടച്ചു
വിൻചൂർ മണ്ഡിയിലെത്തിയ ഉള്ളി തിങ്കളാഴ്ച അസാധാരണമാംവിധം 2,400 ടണ്ണായി ഉയർന്നു. ലസൽഗാവിൽ നിന്നുള്ള കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വിൻചൂരിലേക്ക് ഓടിയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ച താലൂക്കിൽ ഒരു കോവിഡ് -19 രോഗിയെ കണ്ടെത്തിയതിന് ശേഷം മാർക്കറ്റിൽ ഒത്തുകൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയതിനെത്തുടർന്ന് മാർക്കറ്റ് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.
ആന്ധ്രയിലും വിലക്കുറവ്
ആന്ധ്രയിലെ കർനൂൾ ജില്ലയിലും സമാനമായ നിലയിൽ വിലയിൽ കുറവുണ്ടായി. കർശനമായ ലോക്ക്ഡൗൺ ഉത്തരവുകൾ മേഖലയിലെ ഉള്ളി കർഷകരുടെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. 1,500 ഹെക്ടർ സ്ഥലത്ത് കർനൂൾ ഉള്ളി വിളവെടുത്തിട്ടുണ്ടെന്ന് ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉള്ളി കേടായി തുടങ്ങിയതിനാൽ കർഷകർ വൻ നഷ്ടമാണ് നേരിടുന്നത്. ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കൊവിഡ് -19 കേസുകൾ ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ കർഷകർക്ക് സവാളയ്ക്ക് ക്വിന്റലിന് 4,000 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ ക്വിന്റലിന് 600 രൂപയായി കുറഞ്ഞു.
കർഷകർ പ്രതിസന്ധിയിൽ
കിലോയ്ക്ക് 6 രൂപ വില ലഭിച്ചാൽ കർഷകർക്ക് അവരുടെ ഉൽപാദനച്ചെലവ് പോലും ഈടാക്കാൻ കഴിയില്ലെന്നും സംഭരണ സൗകര്യമില്ലാത്തതിനാൽ വലിയ വ്യാപാരികൾക്കും വെയർഹൌസുകളും ഉള്ളി നഷ്ടത്തിൽ വിൽക്കാൻ നിർബന്ധിതരാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉയർന്ന വില
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അഞ്ച് മാസം മുമ്പ് ചില്ലറ ഉള്ളിയുടെ വില കിലോഗ്രാമിന് 100 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നപ്പോഴും സ്റ്റോക്കുകളുള്ള വൻകിട വ്യാപാരികൾക്കാണ് നിരക്കിന്റെ വർദ്ധനവ് പ്രയോജനപ്പെടുത്താൻ കഴിഞ്ഞത്. കർഷകർക്ക് അന്നും നേട്ടമുണ്ടായില്ല. ഇത്തവണ, കർഷകർ ബമ്പർ ഉൽപാദനത്തിനിടയിലും നഷ്ടത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇതുവഴി വലിയ വ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ വീണ്ടും വാങ്ങുകയും വിപണി സ്ഥിരത കൈവരിക്കുമ്പോൾ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യാം.