അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉള്ളിയ്ക്ക് വില വീണ്ടും കുത്തനെ ഉയരുന്നു. കേരളത്തിന്‍റെ തലസ്ഥാന നഗരത്തില്‍ മിക്കയിടത്തും സവളയ്ക്ക് കിലോയ്ക്ക് 80 രൂപയാണ് ചില്ലറ വില്‍പ്പന നിരക്ക്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വില കിലോഗ്രാമിന് 90 രൂപ വരെ ഉയർന്നിട്ടുണ്ട്.
വില വർദ്ധനവ്
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 80 രൂപ വരെ ഉയർന്നിരുന്നു. ലാസൽഗാവ് മൊത്തവ്യാപാര വിപണിയിൽ ഉള്ളിയുടെ ശരാശരി വില കിലോഗ്രാമിന് 55.50 രൂപയാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ മാസത്തെ മഴയിൽ ഉയർന്ന അളവിൽ വിളകൾക്ക് നാശനഷ്ടമുണ്ടായതിനാൽ ഉള്ളി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
വിളനാശം
കഴിഞ്ഞ രണ്ടാഴ്ചയായി ഉള്ളി വളരുന്ന പ്രധാന മേഖലകളിൽ മഴ പെയ്യുന്നുണ്ടെന്നും നാസിക്, അഹമ്മദ്‌നഗർ, പൂനെ എന്നിവിടങ്ങളിൽ മഴ മൂലം ഉള്ളിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായെന്നുമാണ് വിവരം. ഉള്ളി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയിലെയും മറ്റും കനത്ത മഴയാണ് വില വീണ്ടും ഉയരാൻ കാരണം.
കേരളത്തിലെ വില
ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 60 രൂപയായിരുന്ന സവാളയുടെ വില ഇന്ന് 80 രൂപയിലേക്ക് കയറിയപ്പോള്‍, തക്കാളി കിലോയ്ക്ക് 30 ആയിരുന്നത് 40 രൂപയായി വർദ്ധിച്ചു. ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയില്‍ നിന്ന് 80 ലേക്കും വില നിലവാരം ഉയര്‍ന്നു. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.
100 രൂപ വില
കിലോഗ്രാമിന് 100 രൂപയായി ഉള്ളി വില ഉയർന്നാൽ മൊത്ത വിപണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഉള്ളി വിലയിൽ നാലിരട്ടി വർദ്ധനവ് രേഖപ്പെടുത്തും. മഴ കാരണം പുതിയ വിളവിന് നഷ്ടം സംഭവിച്ചതിനാൽ പഴയ സ്റ്റോക്കുകളുടെ വില കുത്തനെ ഉയരുമെന്നും ഉള്ളി കർഷകർ പറഞ്ഞു.
malayalam.goodreturns.in


Click it and Unblock the Notifications