കൊച്ചി: സ്ഥിരവരുമാനത്തിനായി സ്വന്തം സംരംഭം ആരംഭിച്ച് ട്രാൻസ്ജെൻഡർ അതിഥി അച്യുത്. ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടിവന്ന അതിഥി അച്യുത് അത്യാധുനിക മീൻവിൽപന കേന്ദ്രത്തിന്റെ ഉടമയായിട്ടാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭക കൂടിയാണ് അതിഥി. കൂടുമത്സ്യകൃഷി, ബയോഫ്ളോക് കൃഷി എന്നിവയിൽ വിളവെടുത്ത പിടയ്ക്കുന്ന മീനുകൾ ജീവനോടെ അതിഥിയുടെ മീൻസ്റ്റാളിൽ നിന്നും ലഭിക്കും.
അതിഥിയുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ ചേർന്ന് നിർവഹിച്ചു. ജീവനുള്ള മീനുകൾക്കൊപ്പം, കടൽ മത്സ്യങ്ങളും അതിഥിയിൽ നിന്നും ലഭിക്കും. മുൻകൂർ ഒർഡറുകൾക്കനുസരിച്ച് വൃത്തിയാക്കി പായക്കറ്റുകളിൽ സീൽ ചെയ്ത മത്സ്യങ്ങൾ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നൽകും. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ ചെയർമാനുമായ ഡോ കെ മധു വിൽപന കേന്ദ്രത്തിന്റെ താക്കോൽ അതിഥിക്ക് കൈമാറി.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) സാമ്പത്തിക സഹായത്തോട് കൂടിയാണ് അതിഥി പുതിയ സംരഭം ആരംഭിച്ചത്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ എന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ അതിഥി അച്യുതന് സഹായം എത്തിച്ചത്. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി ഈ പദ്ധതിക്ക് കീഴിൽ നിരവധി കൂടുകൃഷി സംരംഭങ്ങൾ രാജ്യത്തുടനീളം സിഎംഎഫ്ആർഐ നടത്തിവരുന്നുണ്ടെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചു.
ഏറെ അവഗണന നേരിടുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന് മത്സ്യമേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയായിട്ടാണ് അതിഥി അച്യുതി പോലുള്ളവര്‍ക്ക് സഹായം നല്‍കുന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി പട്ടികജാതിയിൽപെടുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ളവർക്ക് തുടർന്നും ഇത്തരം ഉപജീവനമാർഗമൊരുക്കുന്നതിന് സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications