ഇന്ത്യയില ഹോട്ടൽ സ്റ്റാർട്ടപ്പ് സംരംഭമായ ഒയോ റൂംസ് കഴിഞ്ഞ മാസം കമ്പനിയുടെ പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ചെലവ് കുറയ്ക്കലിന്റെ ഭാഗമായി ഒയോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ജനുവരി അവസാനത്തോടെ ഓയോ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഒരു ജീവനക്കാരൻ നൽകിയ വിവരം അനുസരിച്ച് നവംബർ ആദ്യം മുതൽ ആരംഭിച്ച പിരിച്ചുവിടലിലൂടെ നിലവിൽ 1,000 ജീവനക്കാരെയെങ്കിലും ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം.

ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ എന്ന് കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരാൾ വ്യക്തമാക്കി. പ്രകടനത്തെയും വ്യക്തിയുടെ താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കി, ചില വ്യക്തികൾക്ക് പ്രകടനം മെച്ചപ്പെടുത്തൽ അവസരം നൽകുന്നുണ്ടെന്നും അതിന് ശേഷം മാത്രമേ പിരിച്ചുവിടൽ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, യുഎസിലും യൂറോപ്പിലും ഹോട്ടലുകൾ വാങ്ങാൻ ഓയോ കോടിക്കണക്കിന് ഡോളറുകൾ ചെലവഴിച്ചു, കൂടാതെ ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ശൃംഖലയായി ഓയോ മാറി കഴിഞ്ഞു. എതിരാളികളായ ട്രീബോയെയും ഫാബ് ഹോട്ടലുകളെയും വളരെ പിന്നിലാക്കിയാണ് ഓയോ മുന്നേറുന്നത്. ഇന്ത്യയിൽ ഒയോ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായ ഓയോ റൂം ശൃഖലയ്ക്ക് ചൈനയിൽ 26 നഗരങ്ങളിലായി 11,000ഓളം ഹോട്ടൽ റൂമുകളാണുള്ളത്. ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്ക് സ്വദേശിയായ റിതേഷ് അഗർവാളാണ് ഓയോ റൂംസിന്റെ സിഇഒ.


Click it and Unblock the Notifications