കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്‌ഫോമായ പേടിഎം അറിയിച്ചു. കൂടാതെ പേടിഎം വാലറ്റ്, യുപിഐ, പേടിഎം ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാ പണമിടപാടുകള്‍ക്കും പത്ത് രൂപ വരെ അധികം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
കൊറോണ വൈറസ് പടരുന്നത് തടയാൻ സർക്കാർ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കേണ്ട ചുമതല നമുക്കോരോരുത്തർക്കും ഉണ്ടെന്നും. പേടിഎമ്മിന്റെ എല്ലാ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കൊറോണക്കെതിരായ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും പേടിഎം പ്രസിഡന്റ് മധുര്‍ ഡിയോറ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍, വൈറസിനെ തുരത്തുന്നതിനുള്ള മരുന്നുകള്‍ എന്നിവ നിര്‍മ്മിക്കുന്നവര്‍ക്കായി നേരത്തെ അഞ്ച്‌കോടി രൂപ പേടിഎം നൽകിയിരുന്നു. പേടിഎമ്മിലൂടെ നടത്തുന്ന ഓരോ പണമിടപാടുകള്‍ക്കും കമ്പനി ഓരോ ചെറിയ തുക പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 ചികിത്സാ ഗവേഷണങ്ങള്‍ക്ക് 25 മില്യൺ ഡോളര്‍ സംഭാവനയുമായി ഫേസ്ബുക്ക് തലവനും ഭാര്യയും
പിഎം കെയേഴ്സ് ഫണ്ട്
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. കോവിഡ്-19 നെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സംഭാവ നൽകാൻ എല്ലാ മേഖലയിലുമുള്ള ആളുകൾ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനാലാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ മാത്രമല്ല ഭാവിയിൽ ഉണ്ടാകുന്ന സമാന സാഹചര്യങ്ങളെ മറികടക്കാനും ഈ ഫണ്ടിലൂടെ കഴിയുമെന്നും, അതിനാൽ ഇതിലേക്ക് സംഭാവന ചെയ്യണമെന്നും എല്ലാ ഇന്ത്യക്കാരോടുമുള്ള ഒരു അഭ്യർത്ഥനയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനകളുടെ ഒഴുക്ക്
കോവിഡ്-19 നേരിടാൻ രാജ്യത്തിന് സഹായം പ്രഖ്യാപിച്ച് ബജാജും ഗോദറേജും രംഗത്ത് വന്നിരുന്നു. ബജാജ് ഗ്രൂപ്പ് 100 കോടിയും ഗോദറേജ് 50 കോടിയും നല്‍കുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള ഗ്രാമീണ മേഖലയിലെ സഹായപദ്ധതികള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കും. 500 കോടി രൂപ നല്‍കുമെന്ന് ടാറ്റാ ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. റിലയന്‍സ് ഗ്രൂപ്പും സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്യുമെന്ന് അദാനി ഗ്രൂപ്പും അറിയിച്ചു. സ്ഥാപനങ്ങൾ മാത്രമല്ല നിരവധി വ്യക്തികളും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.