ടാറ്റാ ഗ്രൂപ്പിൻ്റെ നേതൃ സ്ഥാനങ്ങളിൽ അഴിച്ചു പണി; പി ബി ബാലാജിക്ക് കൂടുതൽ ചുമതലകൾ
ഇന്ത്യൻ വ്യവസായിക ലോകത്തെ ഭീമൻ കമ്പനിയായ ടാറ്റ ഗ്രൂപ്പിനെ അറിയാത്തവർ ചുരുക്കമായിരിക്കും. നമ്മുടെയൊക്കെ ദിനചര്യകളിൽ നാം ടാറ്റ കമ്പനിയുടെ ഒരു ഉത്പന്നമോ സേവനമോ ഉപയോഗിക്കുന്നുണ്ടാവും. അത്രയേറെ വിപുലമായ വ്യവസായിക ശൃംഖലയാണ് ടാറ്റയുടേത്. 1868 ലാണ് ടാറ്റ ഗ്രൂപ്പ് സ്ഥാപിതമാകുന്നത്. ജംഷഡ്ജി ടാറ്റയാണ് ഈ വ്യവസായ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ.
ജനപ്രിയനായിരുന്ന രത്തൻ ടാറ്റയ്ക്ക് ശേഷം നടരാജൻ ചന്ദ്രശേഖരനാണ് നിലവിൽ ടാറ്റയുടെ ചെയർമാൻ. 6 വൻ കരകളിലായി 80ലധികം രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. 140 രാജ്യങ്ങളിലേക്കാണ് ടാറ്റയുടെ വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. മൊത്തം ഉടമസ്ഥാവകാശത്തിൻ്റെ 65.8ശതമാനം ടാറ്റ ചാരിറ്റബിൽ ട്രസ്റ്റിൻ്റെ കീഴിലാണ്. അതുകൊണ്ട് തന്നെ ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കുന്നുണ്ട്. പൊതുജനങ്ങളോടുള്ള പ്രതിബദ്ധത ടാറ്റയെ രാജ്യത്തെ ജനങ്ങൾക്ക് പ്രിയങ്കരമാക്കി. ഈ കാരണങ്ങൾ കൊണ്ട് തന്നെ ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളും വളരെയേറെ ശ്രദ്ധയോടെ പൊതുജനങ്ങൾ വീക്ഷിക്കാറുണ്ട്.

പി ബി ബാലാജിക്ക് കൂടുതൽ ചുമതലകൾ
രത്തൻ ടാറ്റയുടെ മരണശേഷം ടാറ്റയുടെ തലപ്പത്തെത്തിയ നടരാജൻ ചന്ദ്രശേഖരൻ മാതൃസ്ഥാപനത്തിലും ഉപകമ്പനികളിലും പ്രകടമായ മാറ്റങ്ങൾ വരുത്തി. ടാറ്റ മോട്ടോഴ്സിൻ്റെ ചീഫ് ഫിനാൻസ് ഓഫീസറായ പി ബി ബാലാജിയെ കൂടുതൽ പ്രധാന്യമുള്ള സ്ഥാനത്തേക്ക് മാറ്റി. 54 കാരനായ ബാലാജിയെ എയർ ഇന്ത്യ, ടൈറ്റാൻ, ടാറ്റ ടെക്നോളജീസ്, ടാറ്റ കൺസ്യൂമർ എന്നീ ഉപ കമ്പനികൾ നിയന്ത്രിക്കുന്ന ബോർഡിലേക്കാണ് തിരഞ്ഞെടുത്തത്. ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ നേരിട്ടാണ് പി ബി ബാലാജിയെ പുതിയ സ്ഥാനത്തേക്ക് നിയമിച്ചത്. ടാറ്റ ഗ്രൂപ്പിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളിൽ ഒരാളാണ് പി ബി ബാലാജി. 2024ൽ 20.78 കോടി രൂപയായി അദ്ദേഹത്തിൻ്റെ ശമ്പളം ഉയർന്നിരുന്നു.
യൂണിലീവറിനൊപ്പം 1995ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ബാലാജി വിവിധ ഏഷ്യൻ രാജ്യങ്ങളിലും സ്വിറ്റ്സർലൻഡിലും യു കെയിലും ഇന്ത്യയിലുമൊക്കെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോർപറേറ്റ് മേഖലയിലും ആഗോള സാമ്പത്തിക രംഗത്തുമൊക്കെയായി രണ്ടു ദശാബ്ദത്തിലേറെ നീളുന്ന പ്രവൃത്തി പരിചയമാണ് ബാലാജിക്കുള്ളത്. 2014 മുതൽ ഹിന്ദുസ്ഥാൻ യൂണിലീവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണ് അദ്ദേഹം. മുമ്പ് ലണ്ടനിൽ യൂണിലീവർ ഗ്രൂപ്പിൻ്റെ ചീഫ് അക്കൗണ്ടൻ്റായിരുന്നു ബാലാജി.
2017ൽ ടാറ്റ മോട്ടോർസിൻ്റെ സി എഫ് ഒ ആയി ചുമതലയേറ്റ ശേഷം ലോക വാഹനവിപണിയിൽ ടാറ്റ മോട്ടോർസ് നിർണ്ണായക സ്ഥാനം നേടിയിരുന്നു. കമ്പനിയുടെ അനാവശ്യ ചിലവുകൾ കുറച്ചു മികച്ച ഗുണനിലവാരമുള്ള പുത്തൻ സാങ്കേതിക വിദ്യകൾ ഉൾകൊള്ളുന്ന നിരവധി വാഹനങ്ങൾ ഈ കാലയളവിൽ പുറത്തിറക്കിയതോടെ കമ്പനിക്ക് വലിയ ലാഭമുണ്ടായി. ടാറ്റ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതും പി ബി ബാലാജിയുടെ വരവോടെയാണ്. ദീർഘവീക്ഷണം ഉള്ള നിരവധി തീരുമാനങ്ങൾ അദ്ദേഹം ടാറ്റ മോട്ടോർസില്‍ നടപ്പിലാക്കി. ഇത്തരം പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ്റെ പ്രിയങ്കരനാക്കിയത്, അതിലൂടെ പുതിയ സ്ഥാനങ്ങളിൽ നിയമിതനാവാനും കഴിഞ്ഞു. നിലവിൽ ടാറ്റ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപകമ്പനികളാണ് എയർ ഇന്ത്യയും ടാറ്റാ ടെക്നോളജീസും ടാറ്റാ കൺസ്യൂമറും ടൈറ്റാനും. പി ബി ബാലാജിയുടെ വരവോടെ കൂടുതൽ വളർച്ചയിലേക്ക് ഈ കമ്പനികൾ കുതിക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പിൻ്റെ പ്രതീക്ഷ.


Click it and Unblock the Notifications


