ന്യൂഡൽഹി: സ്വമേധയാ വിരമിക്കൽ (വിആർഎസ്) പദ്ധതി തിരഞ്ഞെടുത്ത ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലേയും (ബിഎസ്‌എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിലേയും (എംടിഎൻഎൽ) ജീവനക്കാർക്ക് അവരുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് അടുത്ത സാമ്പത്തിക വർഷം വരെ കാത്തിരിക്കേണ്ടിവരും. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലേക്കായാണ് വിരമിക്കൽ പദ്ധതിക്കുള്ള തുക വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് കുടിശ്ശിക ലഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം.
വിആർഎസ് സെറ്റിൽമെന്റ്, 4 ജി സ്പെക്ട്രത്തിനായുള്ള മൂലധന നിക്ഷേപം, ജിഎസ്‌ടി അടയ്ക്കുന്നതിനുള്ള ഗ്രാന്റ് എന്നിവയെല്ലാം കണക്കിലെടുത്ത് 37,268.42 കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ബിഎസ്എൻഎൽ, എംടിഎൻഎൽ ടെലികോം കമ്പനികൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈയിലും ന്യൂഡൽഹിയിലും സേവനങ്ങൾ നൽകുന്ന എംടിഎൻഎല്ലിനെ ബിഎസ്എൻഎല്ലുമായി സംയോജിപ്പിക്കാനുള്ള പദ്ധതിക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
വോഡഫോൺ ഐഡിയയുടെ നിലനിൽപ്പ് ഇപ്പോഴും വെല്ലുവിളിയിൽ തന്നെ
വിആർഎസ് നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക വർഷത്തിൽ 528 കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂ. നഷ്‌ടം ആവർത്തിക്കുന്ന രണ്ടു പൊതുമേഖലാ ടെലികോം കമ്പനികളെയും ലയിപ്പിക്കുക, അവയുടെ ആസ്‌തിയിലൂടെ ധനസമ്പാദനം നടത്തുക, ജീവനക്കാർക്ക് വിആർഎസ് നൽകുക എന്നിവ ഉൾപ്പെടെള്ള ആവശ്യങ്ങൾക്ക് ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനുമായി 69,000 കോടി രൂപയുടെ പാക്കേജിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.