പെൻഷൻ നൽകുമ്പോഴും വ്യത്യസ്ത കാലയളവിൽ പെൻഷൻകാരിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങുമ്പോഴും ബാങ്കുകൾ വ്യത്യസ്ത നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നതെന്ന് പേഴ്‌സണൽ മന്ത്രാലയം. എന്നാൽ സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്റർ (സിപിപിസി) ബാങ്ക് ശാഖകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകളുടെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർമാർ (സിഎംഡി) എന്നിവർക്ക് ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
നടപടിക്രമങ്ങൾ മെച്ചപ്പെടുത്തും
പേഴ്‌സണൽ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻകാരുടെ ക്ഷേമ വകുപ്പിന് ലഭിച്ച പരാതികൾ വിശകലനം ചെയ്ത ശേഷമാണ് നടപടി. പുതുക്കിയതും ഏകീകൃതവുമായ നിർദ്ദേശങ്ങൾ പെൻഷൻകാരുടെ അപേക്ഷകളുടെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പെൻഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെൻഷൻകാരുടെ ക്ഷേമ വകുപ്പ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന പ്രസക്തമായ നിർദ്ദേശങ്ങളെ ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ബാങ്കുകൾക്ക് നിർദ്ദേശം
65.26 ലക്ഷം കേന്ദ്രസർക്കാർ പെൻഷൻകാരാണ് രാജ്യത്തുള്ളത്. കുടുംബ പെൻഷൻ ലഭിക്കുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പങ്കാളികളോട് നിർദ്ദേശിക്കുന്നത്, ലൈഫ് സർട്ടിഫിക്കറ്റ്, വൈകല്യ സർട്ടിഫിക്കറ്റ് സമർപ്പിക്കൽ, 'ഫോം 14' സമർപ്പിക്കൽ നടപടികൾ തുടങ്ങി വിവിധ കാര്യങ്ങളിലാണ് സംയോജിത മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഈ ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും വെബ്‌സൈറ്റുകളിലും ബാങ്ക് ശാഖകളിലെ നോട്ടീസ് ബോർഡുകളിലും ഈ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് വ്യാപകമായ പ്രചാരണം നടത്താനും എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പെൻഷൻ ലഭിക്കുന്നയാൾ മരിച്ചാൽ
പെൻഷൻ ലഭിക്കുന്നയാൾ മരണപ്പെട്ടാൽ പങ്കാളി ഫോം 14 സമർപ്പിക്കേണ്ടതില്ല. പെൻഷൻ ലഭിച്ചിരുന്ന വ്യക്തിയുമായി ഒരു സംയുക്ത അക്കൌണ്ട് ഉണ്ടെങ്കിൽ കുടുംബ പെൻഷൻ പങ്കാളിയുടെ അക്കൌണ്ടിലെത്തും. ഇത്തരം സാഹചര്യങ്ങളിൽ, പങ്കാളിയ്ക്ക് കുടുംബ പെൻഷൻ ലഭിക്കുന്നതിന് മരണ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് മാത്രമേ ശാഖയിൽ നൽകേണ്ടതുള്ളൂ. പെൻഷൻ വിതരണ ബാങ്ക് പിപിഒയിലും കെവൈസിയിലും നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബ പെൻഷനർമാരെ തിരിച്ചറിയും. പണമടയ്ക്കുന്ന ബാങ്കിൽ പങ്കാളികൾ സ്വയം ഹാജരാകാതെ തന്നെ പെൻഷൻ തുക ലഭിക്കും.
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്
പങ്കാളിയ്ക്ക് ഇതിനകം പെൻഷനറുമായി ഒരു സംയുക്ത അക്കൌണ്ട് ഉണ്ടെങ്കിൽ പുതിയ അക്കൗണ്ട് തുറക്കാൻ ബാങ്കുകൾ നിർബന്ധിക്കുകയില്ല. മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ ആധാറുമായി ബന്ധിപ്പിച്ച ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് "ജീവൻ പ്രമൻ" സ്വീകരിക്കും. 80 വയസും അതിൽ കൂടുതലുമുള്ള പെൻഷൻകാർക്ക് ഒക്ടോബർ മാസത്തിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. എല്ലാ വർഷവും നവംബർ മാസത്തിലാണ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.
അംഗവൈകല്യമുള്ളവർ
സ്ഥിരമായ വൈകല്യമുള്ള കുട്ടികളുള്ളവർക്ക് പുതിയ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വികലാംഗരായ മക്കൾക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നതെങ്കിൽ വികലാംഗനായ കുട്ടിയുടെ രക്ഷാധികാരി ഓരോ അഞ്ച് വർഷത്തിലൊരിക്കൽ ഒരു വൈകല്യ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പങ്കാളി കുടുംബ പെൻഷൻ സ്വീകരിക്കുന്നയാളാണെങ്കിൽ പുനർവിവാഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും ഏകീകൃത മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മരണമടഞ്ഞ സർക്കാർ ഉദ്യോഗസ്ഥന്റെ മക്കളില്ലാത്ത വിധവയും ഒരു പെൻഷനറുടെ / സർക്കാർ ജീവനക്കാരന്റെ വികലാംഗനായ കുട്ടിയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിവാഹം കഴിച്ചാലും പുനർവിവാഹം ചെയ്താലും കുടുംബ പെൻഷൻ ലഭിക്കുന്നത് തുടരും.
സന്ദേശം അയയ്ക്കുക
എല്ലാ വർഷവും ഒക്ടോബർ 24, നവംബർ 1, നവംബർ 15, നവംബർ 25 തീയതികളിൽ അവരുടെ എല്ലാ പെൻഷൻകാർക്കും എസ്എംഎസ് / ഇമെയിലുകൾ അയയ്ക്കാൻ എല്ലാ ബാങ്കുകൾക്കും വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർക്ക് എല്ലാ വർഷവും ഡിസംബർ 15 വരെ ഒരു ഒഴിവാക്കൽ പട്ടിക തയ്യാറാക്കാനും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് മറ്റൊരു എസ്എംഎസ് / ഇമെയിൽ നൽകാനും വകുപ്പ് എല്ലാ പെൻഷൻ വിതരണ ബാങ്കുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.


Click it and Unblock the Notifications