അമേരിക്കന്‍ ഭീമന്മാരായ പെപ്‌സികോയും കൊക്കകോളയും അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുന്നു. ഈ വേനലിലാവും കമ്പനികള്‍ ശീതളപാനീയങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്പ്പന്നങ്ങളുടെ നിരയില്‍ 6-14 ശതമാനം വരെയാവും ശീതളപാനീയ നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ഇന്ത്യയില്‍ 2014 -ലാണ് ഇത്തരത്തിലുള്ള വില വര്‍ധനവുണ്ടായത്. പെപ്‌സി- കൊക്കകോള ബ്രാന്‍ഡുകളുടെ പിഇടി (പോളിത്തിലീന്‍ ടെറിഫ്തലേറ്റ്) ബോട്ടിലുകള്‍ക്കും കാന്‍ എസ്‌കെയുകള്‍ക്കും (ഷെല്‍ഫ് കീപ്പിങ് യൂണിറ്റ്) മാത്രമാവും വില വര്‍ധനവ് ബാധകമാവുക.
അതായത്, 600 മില്ലി പിഇടി ബോട്ടിലില്‍ ലഭ്യമാവുന്ന കൊക്കകോള, തംപ്‌സ് അപ്പ്, പെപ്‌സി, 7അപ്പ് എന്നിവയ്ക്ക് മുമ്പ് 35 രൂപയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇനി മുതലിത് 38 രൂപയായി മാറും. ഏകദേശം 8.6 ശതമാനത്തിന്റെ വര്‍ധനവ്. മൗണ്ടന്‍ ഡ്യൂ പോലുള്ള ചില ബ്രാന്‍ഡുകള്‍ക്കാവട്ടെ 14.3 ശതമാനം വര്‍ധനവാകും വിലയിലുണ്ടാവുക. ഈ സാഹചര്യത്തില്‍ ഒരു ബോട്ടിലിന് 40 രൂപവരെ ഉപഭോക്താവ് നല്‍കേണ്ടി വരും. 2 ലിറ്റര്‍ പിഇടി ബോട്ടിലില്‍ ലഭിക്കുന്ന പാനീയങ്ങളുടെ വിലയില്‍ 5.9 ശതമാനമാവും വര്‍ധനവുണ്ടാവുക.
ഗോ എയറിൽ വെറും 957 രൂപയ്ക്ക് വിമാന ടിക്കറ്റ്, ബുക്ക് ചെയ്യേണ്ട അവസാന തീയതി നാളെ
മുമ്പ് 85 രൂപ നല്‍കുന്ന സ്ഥാനത്ത് ഇനി മുതല്‍ 90 രൂപയാവും ഇവയ്ക്ക് നല്‍കേണ്ടി വരിക. 1.25 ലിറ്റര്‍ ബോട്ടിലുകളുടെ വില 60 രൂപയില്‍ നിന്ന് 65 രൂപയാവും (8.3 ശതമാനം). എന്നാല്‍, ചെറിയ ഗ്ലാസ് ബോട്ടില്‍ എസ്‌കെയുകളുടെ വിലയില്‍ മാറ്റമുണ്ടാവില്ല. 200 മില്ലി ലിറ്ററിന് 12 രൂപ, 300 മില്ലി ലിറ്ററിന് 15 രൂപ എന്ന നിരക്കില്‍ ഇവ തുടര്‍ന്നും ലഭ്യമാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യവസായത്തിന്റെ 60 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് പിഇടി ബോട്ടിലുകളും ക്യാനുകളുമാണ്. ആയതിനാല്‍, ഇവയുടെ വില വര്‍ധനവ് കൊക്കകോള, പെപ്‌സി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഗുണം ചെയ്യും. കൊക്കകോളയുടെ ഇന്ത്യയിലെ ബോട്ടിലിങ് പാര്‍ട്ണറായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവ്‌റേജസ്, 2018 സാമ്പത്തിക വര്‍ഷത്തില്‍ 118 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പുതിയ വില വര്‍ധനവ് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.