ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ലാത്ത മറ്റൊരു ദിവസംകൂടി. തുടർച്ചയായ 14-ാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ സാധാരണക്കാർക്ക് ആശ്വാസകരമായ ദിവസങ്ങളായിരുന്നു ഇത്. ഫെബ്രുവരി 27നാണ് അവസാനമായി ഇന്ധനവില ഉയർന്നത്. പെട്രോളിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് അന്ന് ഉയർന്നത്.
നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ വിൽക്കുന്ന നഗരം പൂനെയാണ്. 97.59 രൂപയാണ് പൂനെയിൽ പെട്രോൾ വില. ഹൈദരാബാദിലാണ് ഉയർന്ന ഡീസൽ വില, 88.86 രൂപ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് രാജ്യതലസ്ഥാനത്ത് പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില.
രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രണ്ട് സ്ഥലങ്ങളിൽ കഴിഞ്ഞ മാസം പെട്രോളിന്റെ വില 100 കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ 101.84 രൂപയിലും ഡീസൽ ലിറ്ററിന് 93.77 രൂപയിലും ലഭ്യമാണ്. അതേ സമയം മധ്യപ്രദേശിലെ അനുപൂരിൽ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസലിന് 91.97 രൂപയുമാണ് വില. ഇവിടെ ഇന്ധനവില ഉയർന്ന നിരക്കിൽ തന്നെയാണുള്ളത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി പെട്രോൾ വില ലിറ്ററിന് 4.87 രൂപയും ഡീസൽ നിരക്ക് 4.99 രൂപയുമായി ഉയർന്നു. ചരക്ക് കൂലി സഹിതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്നതിനാൽ ഇന്ധന വില ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ് എന്നതാണ് മറ്റൊരു വസ്തുുത. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.