സർക്കാർ നിയന്ത്രണത്തിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) രാജ്യത്തൊട്ടാകെ ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർദ്ധിപ്പിച്ചു. ഇന്നത്തെ നിരക്ക് പരിഷ്കരണത്തെത്തുടർന്ന്, പെട്രോൾ വില ലിറ്ററിന് 22-25 പൈസ ഉയർത്തിയപ്പോൾ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ ഡീസലിന്റെ വില 23-27 പൈസ ഉയർത്തി.
കേരളത്തിലെ ഇന്ധന വില
കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന് 79 രൂപ 88 പൈസയും. ഡീസല്‍ വിലയില്‍ ഇത് പുതിയ റെക്കോര്‍ഡാണ്. കൊച്ചി നഗരത്തിന് പുറത്ത് ഡീസല്‍ വില എണ്‍പത് രൂപ കടന്നു.
പ്രധാന നഗരങ്ങളിലെ വില
ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 85.20 രൂപയായി ഉയർന്നു. ഡീസൽ ചില്ലറ വിൽപ്പന 75.63 രൂപയാണ്. ഇന്നലത്തെ വിലയേക്കാൾ 25 പൈസയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്‌സൈറ്റിലെ കണക്കുകൾ അനുസരിച്ച് ഉയർന്നിരിക്കുന്നത്. ഇതുവരെയുള്ള ഡൽഹിയിലെ പെട്രോളിന്റെ ഏറ്റവും ഉയർന്ന വിലയാണിത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 92.04 രൂപ നൽകണം. ഒരു ലിറ്റർ ഡീസലിന് 82.40 രൂപയാണ് വില. കൊൽക്കത്തയിൽ പെട്രോൾ വില 24 പൈസ വർധിച്ച് ലിറ്ററിന് 86.87 രൂപയായി ഉയർന്നു. ഡീസലിന് ലിറ്ററിന് 79.23 രൂപയാണ് വില. വ്യാഴാഴ്ചത്തെ നിരക്കിനേക്കാൾ 26 പൈസയാണ് ഉയർന്നിരിക്കുന്നത്. അതുപോലെ, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ലിറ്ററിന് യഥാക്രമം 88.07 രൂപയും (22 പൈസ വർദ്ധനവ്) 80.90 രൂപയുമാണ് (23 പൈസ കൂടുതൽ).
എക്സൈസ് തീരുവ
വിവിധ പ്രാദേശിക നികുതികളും വാറ്റും കാരണം വാഹന ഇന്ധനങ്ങളുടെ നിരക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ഈ മാസം ഇതുവരെ ദേശീയ തലസ്ഥാനത്ത് യഥാക്രമം പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 1.74 രൂപയും 1.76 രൂപയും വർദ്ധിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ വർധന രേഖപ്പെടുത്തിയതിനെത്തുടർന്ന് എക്സൈസ് തീരുവ നടപ്പ് സാമ്പത്തിക വർഷത്തിൽ 48 ശതമാനം ഉയർന്നു.
ഇന്ധന വില വർദ്ധനവ്
കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിന്റെ (സിജിഎ) കണക്കുകൾ പ്രകാരം 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 1,96,342 കോടി രൂപയാണ് എക്സൈസ് തീരുവ. കൊറോണ വൈറസ് കാരണം എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഉൽപാദനം കുറയുന്നതുമൂലം ഇന്ധന വില ഉയർന്നതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ജനുവരി 19 ന് പറഞ്ഞിരുന്നു.