സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധം മൂലം 2016 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് ക്രൂഡ് ഓയിൽ വില താഴ്ന്നു. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം ലിറ്ററിന് 30 പൈസയും ലിറ്ററിന് 25 പൈസയും കുറഞ്ഞു. ഈ ആഴ്ച്ച ഇന്ധന വിലയിൽ ഈ പ്രവണത തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കേരളത്തിലെ വില
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 31 പൈസ കുറഞ്ഞ് 73.721 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ വിലയില്‍ 27 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 67.946 രൂപയിലാണ് ഡീസല്‍ വ്യാപരം നടക്കുന്നത്.
പ്രധാന നഗരങ്ങളിലെ വില
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 70.29 രൂപയും ഡീസലിന് ലിറ്ററിന് 63.01 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 75.99 രൂപയും ഡീസൽ ലിറ്ററിന് 65.97 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 73.02 രൂപ വില വരും ഡീസലിന് ഇപ്പോൾ ലിറ്ററിന് 66.48 രൂപയുമാണ് വില. ബെംഗളൂരുവിൽ പെട്രോൾ വില 72.70 രൂപയും ഡീസൽ വില 65.16 രൂപയുമാണ്. ഹൈദരാബാദിൽ പെട്രോളിന് 74.72 രൂപയും ഡീസലിന് 68.60 രൂപയുമാണ് നിരക്ക്.
കാരണങ്ങൾ
ഫെബ്രുവരി 27 ന് ശേഷമുള്ള ഇടിവിൽ 2020 ൽ ഇതുവരെ ഇന്ധന നിരക്ക് ലിറ്ററിന് 5 രൂപ കുറഞ്ഞു. പെട്രോൾ, ഡീസൽ വില ഇപ്പോൾ 8-9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. നിലവിലെ റീട്ടെയിൽ വിലകൾ ഇന്നലത്തെ ക്രൂഡ് ഓയിൽ നിരക്കിന്റെ 30% ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്നുണ്ടായതല്ല. കാരണം എണ്ണ വിപണന കമ്പനികൾ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കുകളുടെ 15 ദിവസത്തെ ശരാശരി കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. എണ്ണ, കറൻസി വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ, ഇന്ധനവിലയിലെ വർദ്ധനവോ കുറവോ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്തംഭനാവസ്ഥയിലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിലയുദ്ധം
ക്രൂഡ് ഓയിൽ വില ഇന്നലെ 25 ശതമാനം ഇടിഞ്ഞെങ്കിലും ഇന്ന് 6 ശതമാനം വില വർദ്ധിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആവശ്യകത കുറഞ്ഞുകൊണ്ടിരിക്കെ, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധമാണ് ഇന്നലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയാൻ കാരണം. 1991 ലെ ഗൾഫ് യുദ്ധത്തിനുശേഷം വിപണിയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.
ബ്രെൻറ് ക്രൂഡ്
ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2.30 ഡോളർ അഥവാ 6.9 ശതമാനം ഉയർന്ന് 36.302 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 1.87 ഡോളർ അഥവാ 6 ശതമാനം ഉയർന്ന് 33.00 ഡോളറിലെത്തി. ക്രൂഡ് ഓയിൽ നിരക്കിനനുസരിച്ച് ഇന്ധനവില കുറയ്ക്കാത്തതിന് കേന്ദ്രത്തിൽ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു.