ആഗോള എണ്ണവിലയിൽ അടുത്തിടെ ഉണ്ടായ കനത്ത ഇടിവിനെത്തുടർന്ന് ആഭ്യന്തര പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കുറഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില 15 പൈസ മുതൽ 18 പൈസ വരെയാണ് കുറഞ്ഞത്. ഡീസൽ വില 20 പൈസ മുതൽ 26 പൈസ വരെ കുറഞ്ഞു. ഡൽഹിയിൽ പെട്രോളിന്റെ ചില്ലറ വില 71.71 രൂപയാണ്. ഇത് ആറുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണ്. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ പെട്രോളിന് ഇന്ന് ലിറ്ററിന് 74.38 രൂപ, 77.4 രൂപ, 74.51 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഡീസൽ വില
കുത്തനെയുള്ള വിലയിടിവിനെ തുടർന്ന് ഡീസലിന് ഇന്ന് ലിറ്ററിന് 64.3 രൂപയാണ് നിരക്ക്. ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ്. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ഡീസലിന് ഇന്ന് ലിറ്ററിന് 66.63 രൂപ, 67.34 രൂപ, 67.86 രൂപ എന്നിങ്ങനെയാണ് വില.
വില നിശ്ചയിക്കുന്നത് എങ്ങനെ?
ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലകൾ, അന്താരാഷ്ട്ര ക്രൂഡ് വിലകൾ, രൂപ-യുഎസ് ഡോളർ വിനിമയ നിരക്ക്, പ്രാദേശിക നികുതികൾ (എക്സൈസ് തീരുവ, വാറ്റ്), ചരക്ക് കൂലി, ഡീലർ കമ്മീഷൻ, ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മാർജിൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ക്രൂഡ് ആവശ്യകതകളിൽ മൂന്നിലൊന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണത്തിന്, ഇന്ന് ഡൽയിൽ പെട്രോളിന് ലിറ്ററിന് 71.71 രൂപയാണ് വില. ഇതിൽ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 32.61 രൂപയാണ്, എക്സൈസ് തീരുവ ലിറ്ററിന് 15.25 രൂപ വരും, വാറ്റ് ഇനത്തിൽ ലിറ്ററിന് 15.25 രൂപ ഈടാക്കും.
ബ്രെന്റ് ക്രൂഡ് വില
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ദിവസേന പെട്രോൾ, ഡീസൽ വില പരിഷ്കരിക്കും. ഓരോ ദിവസവും രാവിലെ 6 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനെ തുടർന്ന് ആഗോള ഡിമാൻഡ് ദുർബലമാകുമെന്ന ഭയത്തിനിടയിലാണ് എണ്ണവില കുത്തനെ ഇടിഞ്ഞത്. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ഈ ആഴ്ചയിൽ 14 ശതമാനം ഇടിഞ്ഞ് 2017 ജൂലൈയ്ക്കുശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തി. വെള്ളിയാഴ്ച ബാരലിന് 50.52 ഡോളറായിരുന്നു വില.