രാജ്യത്ത് എൽപിജി ഒഴികെയുള്ള എല്ലാ പെട്രോളിയം ഉൽപന്നങ്ങളുടെയും വിൽപ്പന കുത്തനെ ഇടിഞ്ഞു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങളും യാത്രകളും നിർത്തിവച്ചതാണ് ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏകദേശം 46 ശതമാനം ഇടിയാൻ കാരണം. നഗര മുനിസിപ്പൽ പരിധിക്കപ്പുറം സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് ഏപ്രിൽ അവസാന 10 ദിവസങ്ങളിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
ഇന്ധന ഉപഭോഗം
കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്ഡൌണിന് ഇളവ് നൽകുന്നതിനാൽ മെയ് രണ്ടാം പകുതിയിൽ ഇന്ധന ആവശ്യകത ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ഇന്ധന ഉപഭോഗം 45.8 ശതമാനം ഇടിഞ്ഞ് 9.929 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉപയോഗിച്ചിരുന്ന 18.32 ദശലക്ഷം ടണ്ണിൽ നിന്ന് ഇന്ധന ഉപഭോഗം പകുതിയായി കുറഞ്ഞതായി പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയ മാർച്ചിലെ ഇന്ധന ഉപഭോഗം 16.08 ദശലക്ഷം ടണ്ണായിരുന്നു.
പെട്രോളും ഡീസലും
പെട്രോൾ വിൽപ്പന 60.43 ശതമാനം ഇടിഞ്ഞ് 9,73,000 ടണ്ണായി. ഏപ്രിൽ മാസത്തിന്റെ ആദ്യ പകുതിയിൽ ഇന്ധനത്തിന്റെ ആവശ്യം 64 ശതമാനം കുറഞ്ഞു. എന്നാൽ ചില ഓഫീസുകളും മറ്റും തുറക്കാൻ അനുമതി ലഭിച്ചതിന് ശേഷം വിൽപ്പനയിൽ നേരിയ പുരോഗതിയുണ്ടായി. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ ഉപഭോഗം ഏപ്രിൽ ആദ്യ പകുതിയിൽ 61 ശതമാനം ഇടിഞ്ഞു. എന്നാൽ മാസാവസാനം 55.6 ശതമാനം വിൽപ്പന നടന്നു.
മാസ്ക്ക് ധരിക്കാത്തവർക്ക് ഇനി പെട്രോൾ ഇല്ല
എൽപിജി വിൽപ്പന
ഈ കണക്കുകളിൽ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ വിൽപ്പന ഉൾപ്പെടുന്നു. മുമ്പ് പൊതുമേഖലാ ഡാറ്റ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) ഉപഭോഗം 91.3 ശതമാനം ഇടിഞ്ഞ് 56,000 ടണ്ണായി. എൽപിജിയാണ് വിൽപ്പനയിൽ വളർച്ച കാണിച്ച ഏക ഇന്ധനം. ദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ സൌജന്യ പാചക ഗ്യാസ് സിലിണ്ടറുകൾ നൽകുന്നത് ഉപഭോഗം 12.2 ശതമാനം വർധിച്ച് 2.13 ദശലക്ഷം ടണ്ണാകാൻ കാരണമായി.
മെയിലെ ഉപഭോഗം
കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുന്നതോടെ മെയ് രണ്ടാം പകുതിയിൽ ആവശ്യം സാധാരണ നിലയിലേക്ക് എത്തുമെന്ന് എണ്ണമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മെയ് 4 മുതൽ കൂടുതൽ ഓഫീസുകൾ തുറക്കുകയും ധാരാളം ഓഫീസുകളിലും ഫാക്ടറികളിലും ജോലി പുനരാരംഭിക്കുകയും ചെയ്തു. ലോക്ക്ഡൗൺ 3.0 മെയ് 17 ന് അവസാനിക്കുമ്പോൾ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റ് ഇന്ധനങ്ങൾ
നാഫ്ത ഉപഭോഗം ഏപ്രിലിൽ 9.5 ശതമാനം ഇടിഞ്ഞ് 8,59,000 ടണ്ണായി. ഇന്ധന എണ്ണ വിൽപ്പന 40 ശതമാനം ഇടിഞ്ഞ് 2,97,000 ടണ്ണായി. റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബിറ്റുമെൻ വിൽപ്പനയിൽ 71.6 ശതമാനം ഇടിഞ്ഞ് 1,96,000 ടൺ. പെട്രോളിയം കോക്ക് വിൽപ്പന ഏതാണ്ട് പകുതിയായി 1.13 ദശലക്ഷം ടണ്ണായി.
ലോക്ക്ഡൌൺ പ്രതിസന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 25 മുതൽ 21 ദിവസത്തെ ലോക്ക്ഡൌൺ ആണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഓഫീസുകളും ഫാക്ടറികളും അടച്ചുപൂട്ടുകയും അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവരെ വിലക്കുകയും ചെയ്തു. ആളുകൾ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതിനാൽ വിമാനങ്ങൾ നിർത്തിവച്ചു, ട്രെയിനുകൾ സർവ്വീസ് നിർത്തി, വാഹനങ്ങൾ റോഡിൽ ഇറങ്ങാതായി. പിന്നീട് ലോക്ക്ഡൌൺ ആദ്യം മെയ് 3 വരെയും പിന്നീട് മെയ് 17 വരെയും നീട്ടി.
ക്രൂഡ് ഓയിൽ വില പകുതിയായി, പെട്രോളിനും ഡീസലിനും ഈ വർഷം കുറഞ്ഞത് വെറും 6 രൂപ
ലോക്ക്ഡൌൺ ഇളവ്
ഏപ്രിൽ 20 ന് ശേഷം ഗ്രാമീണ മേഖലയിലെ കർഷകർക്കും വ്യവസായങ്ങൾക്കും സർക്കാർ ഇളവുകൾ നൽകിയിരുന്നു. മെയ് 4 മുതൽ, നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിച്ചു, ഹാജർ കുറവോടെ ഓഫീസുകൾ വീണ്ടും തുറക്കാൻ അനുവദിച്ചു. ഗ്രീൻ സോൺ എന്നറിയപ്പെടുന്ന കൊവിഡ് 19 കേസുകൾ കുറവുള്ള പ്രദേശങ്ങളിൽ ക്യാബുകളും ബസുകളും അനുവദനീയമാണ്. ഇ-കൊമേഴ്‌സ് കമ്പനികൾക്കുള്ള ചില നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്, ഇതെല്ലാം ഇന്ധന ഉപഭോഗത്തിന്റെ ആവശ്യം കൂട്ടും.
ലോക്ക് ഡൗണില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ ഡെലിവറിയെ ഒഴിവാക്കി