എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിക്ഷേപത്തിലൂടെയുള്ള വരുമാനം കുറയുകയും പണമൊഴുക്ക് കുറയുകയും ചെയ്യുന്നതിനാൽ 2020 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത. നിലവിൽ 8.5 ശതമാനം പലിശനിരക്കാണ് പിഎഫിനുള്ളത്. പലിശ കുറയ്ക്കുന്നത് 60 ദശലക്ഷം വരിക്കാരുടെ റിട്ടയർമെന്റ് സേവിംഗ്സിനെ ബാധിക്കും. 2020ലെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ വരുമാനം കുറഞ്ഞതാണ് പലിശ കുറയ്ക്കൽ സാധ്യത വർദ്ധിപ്പിക്കുന്നത്.
യോഗം ഉടൻ
പ്രഖ്യാപിത പലിശ അടയ്ക്കാനുള്ള കഴിവ് വിലയിരുത്തുന്നതിനായി ഇപിഎഫ്ഒയുടെ ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ്, ഓഡിറ്റ് കമ്മിറ്റി (എഫ്‌ഐഎസി) ഉടൻ യോഗം ചേരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. മാർച്ച് ആദ്യ വാരം പ്രഖ്യാപിച്ച 8.5% പലിശ നിരക്ക് ഇതുവരെ ധനമന്ത്രാലയം അംഗീകരിച്ചിട്ടില്ല. ധനമന്ത്രാലയം അംഗീകരിച്ചതിനുശേഷം മാത്രമേ തൊഴിൽ മന്ത്രാലയത്തിന് നിരക്ക് അറിയിക്കാൻ കഴിയൂ.
ഇപിഎഫ്ഒ പ്രതിസന്ധി
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പലിശനിരക്കിനെ അടിസ്ഥാനമാക്കി പണം വിതരണം ചെയ്യുന്നത് ഇപിഎഫ്ഒയ്ക്ക് ബുദ്ധിമുട്ടാണ്. കാരണം പണമൊഴുക്ക് ഗണ്യമായി കുറഞ്ഞുവെന്ന് അടുത്ത വ്യത്തങ്ങൾ പറഞ്ഞു. എന്നാൽ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ സുനിൽ ബാർത്ത്വാൾ ഇക്കാര്യങ്ങളോട് പ്രതികരിച്ചില്ല.
ജീവനക്കാർക്കും കമ്പനികൾക്കുമുള്ള ദുരിതാശ്വാസ നടപടികൾ
കോവിഡ് -19 പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനായി ജീവനക്കാരെയും തൊഴിലുടമകളെയും സഹായിക്കാൻ പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ചില ദുരിതാശ്വാസ നടപടികൾ മാർച്ച് മുതൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രൊവിഡന്റ് ഫണ്ട് സംഭാവന ജീവനക്കാർക്കും തൊഴിലുടമകൾക്കുമുള്ള അടിസ്ഥാന ശമ്പളത്തിന്റെ 12% ൽ നിന്ന് 10% ആയി മൂന്ന് മാസമായി കുറച്ചിട്ടുണ്ട്. ചില വിഭാഗങ്ങളിലെ തൊഴിലാളികൾക്കുള്ള സംഭാവനയുടെ തൊഴിലുടമയുടെ വിഹിതം സർക്കാർ ആറുമാസത്തേക്ക് നൽകും. ജീവനക്കാരുടെ വിരമിക്കൽ സമ്പാദ്യത്തിൽ കമ്പനികൾക്ക് അവരുടെ പങ്ക് സംഭാവന ചെയ്യാൻ കൂടുതൽ സമയവും നൽകിയിട്ടുണ്ട്.
പിഎഫ് പിൻവലിക്കൽ
ലോക്ക്ഡൌൺ സമയത്ത് സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കിൽ സംഭാവനയുടെ 75% വരെ വരിക്കാർക്ക് പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ 11,540 കോടി രൂപയുടെ 3.61 ദശലക്ഷം ക്ലെയിമുകൾ പരിഹരിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. ഇതിൽ പകുതിയും പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന (പിഎംജികെവൈ) പ്രകാരം അടുത്തിടെ അവതരിപ്പിച്ച കോവിഡ് -19 അഡ്വാൻസുമായി ബന്ധപ്പെട്ടതാണെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
വരുമാനം കുറഞ്ഞു
പലിശ നിരക്കുകളുടെ ഇടിവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തെ ബാധിച്ചു. ഇപിഎഫ്ഒ 85% ഫണ്ടുകൾ ഡെറ്റ് ഉപകരണങ്ങളിലും 15% എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലുമാണ് (ഇടിഎഫ്) നിക്ഷേപിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിനോട് ഈ സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി കുറയ്ക്കണമെന്ന് എഫ്ഐഎസി ശുപാർശ ചെയ്തിരുന്നു.


Click it and Unblock the Notifications