ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇൻസ്റ്റഗ്രാമിൽ പിൻതുടരുന്ന ആളുകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ..? 1 കോടി, 5 കോടി എന്നതാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. 100 ദശലക്ഷം ആളുകളാണ് മോദിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതായത് 10 കോടി ആളുകൾ. ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ ലോക നേതാവും രാഷ്ട്രീയക്കാരനുമായി മാറുകയാണ് നമ്മുടെ പ്രധാനമന്ത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിൽ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിൽ മാത്രമല്ല, ആഗോളതലത്തിൽ ഏറ്റവും ഡിജിറ്റലായി സ്വാധീനമുള്ള തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന നിലയിലും മോദിയുടെ സ്ഥാനം ഈ നാഴികക്കല്ല് ഉറപ്പിക്കുന്നു.
തുടക്കം 2014-ൽ
ഇന്ത്യൻ പ്രധാനമന്ത്രിയായി ആദ്യമായി അധികാരമേറ്റ 2014-ൽ തന്നെയാണ് മോദി ഇൻസ്റ്റാഗ്രാമിൽ ചേർന്നത്. കഴിഞ്ഞ ദശകത്തിൽ ഭരണ നേട്ടങ്ങൾ, വിദേശനയ ഇടപെടലുകൾ, സാംസ്കാരിക ആശംസകൾ, വ്യക്തിഗത നിമിഷങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ക്യൂറേറ്റഡ് ചാനലായി അദ്ദേഹത്തിന്റെ അക്കൗണ്ട് പരിണമിച്ചു.
നിലവിൽ 4.32 കോടി ഫോളോവേഴ്‌സുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ ഇരട്ടിാണ് മോദിയെ ഫോളോ ചെയ്യുന്നവർ. ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവരുടെ ആകെ ഫോളോവേഴ്‌സിലും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം.
1.5 കോടി ഫോളോവേഴ്‌സുമായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബവോ സുബ്യന്തോ മൂന്നാമതുമാണ്. 1.44 കോടി ഫോളോവേഴ്‌സുള്ള ബ്രസീലിയൻ പ്രസിഡൻ്റ് ലുലയാണ് നാലാം സ്ഥാനത്ത്. തുർക്കിയുടെ പ്രസിഡൻ്റ് എർദോഗൻ 1.16 കോടി ഫോളോവേഴ്‌സുമായി അഞ്ചാമതാണ്. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ വ്യക്തി യോഗി ആദിത്യനാഥാണ്. ഏകദേശം 1.61 കോടി ഫോളോവേഴ്‌സ്. രാഹുൽ ഗാന്ധിക്ക് ഏകദേശം 1.26 കോടി ഫോളോവേഴ്സുണ്ട്.

മോദി ഇസ്രയേലിൽ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഇസ്രയേലിലാണുള്ളത്. ഇന്നലെ അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്‍റിൽ സംസാരിച്ചിരുന്നു. മോദിക്ക് ഇസ്രായേൽ പാർലമെന്റിന്‍റെ പരമോന്നത ബഹുമതി ലഭിച്ചു. "സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ" നൽകിയാണ് ഇസ്രയേൽ മോദിയെ ആദരിച്ചത്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ എന്നും ഇസ്രായേലിനൊപ്പം ഉണ്ടാകുമെന്ന് മോദി പറഞ്ഞു. ഇസ്രായേലിന്റെ ദൃഢനിശ്ചയത്തിനും, ധൈര്യത്തിനും, നേട്ടങ്ങൾക്കും ഇന്ത്യയിൽ വലിയ ആദരവുണ്ട്. 2023 ഒക്ടോബറില്‍ ഹമാസ് ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതും, 175 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിനും ഇടയിലുള്ള സമാനതകള്‍ മോദി ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് വളരാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയും ഇസ്രായേലിന്റെ സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെയുള്ള ശക്തിയും കൂടിചേരുമ്പോള്‍ പലതും സംഭവിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
അതേസമയം ഇസ്രയേൽ മുൻകൈയ്യെടുക്കുന്ന സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ഇന്നു ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചില അറബ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തിയാവും സുരക്ഷ സഖ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇസ്ലാമിക മതമൗലിക വാദം ചെറുക്കുകയാണ് സുരക്ഷ സഖ്യത്തിന്‍റെ പ്രധാന ലക്ഷ്യം.


Click it and Unblock the Notifications