'കയ്യിൽ ഉണ്ടായിരുന്ന ഒരു 10000 രൂപ നഷ്ടപ്പെട്ടാൽ നമ്മൾ അധികം ഒന്നും സങ്കടപ്പെടില്ല, എന്നാൽ കയ്യിൽ നിന്ന് 10000 രൂപയ്ക്ക് തത്തുല്യമായ സ്വർണമാണ് നഷ്ടപ്പെടുന്നതെങ്കിൽ നമ്മൾ സങ്കടപ്പെടുക മാത്രമല്ല അത് കിട്ടുന്നതുവരെ തിരഞ്ഞ് ചെല്ലുക കൂടി ചെയ്യും. അതാണ് സ്വർണ്ണത്തോടുള്ള മനുഷ്യന്റെ യഥാർത്ഥ വിശപ്പ്'
സ്വർണ്ണം വെറുമൊരു ലോഹം മാത്രമല്ല, അതിനു പുറകിൽ ചതിയുടെ, വഞ്ചനയുടെ, പകയുടെ, സംസ്കാരത്തിന്റെ, സമ്പത്തിന്റെ തുടങ്ങി എല്ലാവിധ മാനുഷിക വൈകല്യങ്ങളുടെയും കൈ രേഖയുണ്ട്. ബേസിൽ ജോസഫ് ചിത്രം പൊന്മാൻ ആ കൈ രേഖയിൽ പതിഞ്ഞിട്ടുള്ള രക്തക്കറയും, ഒരുപാട് മനുഷ്യരുടെ ജീവിതവും ആണ് കാണിച്ചുതരുന്നത്. ജി. ആർ ഇന്ദു ഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ജ്യോതിഷ് ശങ്കർ ഒരുക്കിയ ചിത്രം കൊല്ലം ജില്ലയിലെ ക്രിസ്തീയ ജീവിതവും, സ്വർണ്ണത്തിന് അവരുടെ മേലുള്ള ആധിപത്യവും വരച്ചിടുന്നു.
25 പവൻ ഉള്ളതുകൊണ്ട് മാത്രം സ്റ്റെഫിയെ മരുമകളാക്കാൻ തീരുമാനിക്കുന്ന ഒരമ്മ, ആ സ്വർണ്ണം കണ്ട് മാത്രം അവളെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്ന മരിയാനോ, അവർക്ക് അവൾ കൊണ്ടുവരുന്ന 25 പവൻ കൊണ്ട് വേണം സഹോദരിയുടെ സ്ത്രീധനത്തിന്റെ ബാക്കി കൊടുക്കാനും, അതുവഴി ചെറിയ അനുജത്തിയെ കല്യാണം കഴിപ്പിച്ച് അയക്കാനും. നിങ്ങൾ നോക്കൂ ഒരു സ്വർണം എത്രത്തോളം സ്വാധീനമാണ് സമൂഹത്തിൽ ചെലുത്തുന്നത് എന്ന്.
കൊണ്ടുവരുന്ന പൊന്ന് കണക്കാക്കിയാണ് കേരളത്തിലെ ഒട്ടുമിക്ക എല്ലായിടത്തും മരുമകൾക്ക് അമ്മായിയമ്മയും കുടുംബവും സ്നേഹവും കരുണയും ദയയും മാനുഷിക പരിഗണനയും നൽകുന്നത്. കൂടുതൽ സ്വർണം കൊണ്ടുവന്നാൽ മേൽപ്പറഞ്ഞ എല്ലാവിധ ആനുകൂല്യങ്ങളും കൂടുതൽ ലഭിക്കും, കുറച്ചാണ് കൊണ്ടുവരുന്നത് എങ്കിലോ? കുറഞ്ഞ അളവിൽ തന്നെ എല്ലാം പ്രതീക്ഷിച്ചാൽ മതി.

സ്വർണ്ണത്തിന് എന്തുകൊണ്ട് വില വർദ്ധിക്കുന്നു, എന്നിട്ടും എന്തുകൊണ്ട് പണമില്ലാഞ്ഞിട്ടുപോലും ആളുകൾ കടം വാങ്ങിയിട്ട് പോലും സ്വർണം ശേഖരിക്കുന്നു എന്നതിന്റെ എല്ലാം കൃത്യമായ ഉത്തരം പൊന്മാൻ എന്ന സിനിമയിലുണ്ട്. കേരളത്തിലെ ജ്വല്ലറികളും, അവർക്കിടയിൽ നിന്ന് കിട്ടുന്ന കമ്മീഷൻ പ്രതീക്ഷിച്ച് ജോലി ചെയ്യുന്ന ഡീലർമാരും വളരെ കൃത്യമായി തന്നെ സിനിമയിൽ അടയാളപ്പെട്ടിട്ടുണ്ട്.
സ്വർണ്ണത്തിന്റെ പ്രാധാന്യത്തിൽ നിന്ന് തുടങ്ങി, സ്വർണാഭരണങ്ങൾ ഒന്നുമില്ലാത്ത പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി, പൊന്നില്ലാത്തതാണ് പെണ്ണിന്റെ ഭംഗി എന്ന് പറയുന്നിടത്താണ് പൊന്മാൻ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കെട്ടുകഥയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഇതിൽ അടി മുടി കേരളത്തിലെ സാംസ്കാരികത ഒളിഞ്ഞു കിടക്കുന്നുണ്ട്. പണ്ടുകാലത്ത് വെട്ടിപ്പിടിച്ചും യുദ്ധം ചെയ്തുമാണ് സ്വർണം നേടിയിരുന്നതെങ്കിൽ, പിന്നീടത് കല്യാണം കഴിച്ച് നേടാം എന്ന ഒരു സാമൂഹിക സാഹചര്യത്തിൽ എത്തി.
വെഡിങ് വയർ നടത്തിയ കണക്കെടുപ്പിൽ ഇന്ത്യയിൽ 32 മുതൽ 35 ലക്ഷം വരെ രൂപയാണ് ഒരു വിവാഹത്തിന് വേണ്ടി കുടുംബങ്ങൾ ചിലവഴിക്കുന്നത്. അതായത് ഒരു ചെറിയ വീടു വാങ്ങേണ്ട പണം തന്നെ ഒരു കല്യാണം നടത്താൻ വേണ്ടി ചിലവഴിക്കുന്നു എന്ന്. ഇതിന്റെ സിംഹഭാഗവും സ്വർണത്തിന് വേണ്ടി ചിലവഴിക്കുന്ന പണമാണ്. അതിനെ ഒരു സമ്പാദ്യമായി തന്നെ ഇന്ത്യൻ ജനത അല്ലെങ്കിൽ കേരള ജനത കാണുന്നു. സ്വർണ്ണം ഒരിക്കലും ഒരാളെയും മനോഹരമാക്കില്ല പക്ഷേ, ഒരാൾക്ക് സമ്പന്നമായ ഒരു പ്രതീതി നൽകാൻ അതിന് സാധിക്കും.
കേരളത്തിൽ ആകട്ടെ വിവാഹമെന്നാൽ സ്വർണത്തിലേക്ക് തന്നെയാണ് എല്ലാവരും കണ്ണുംനട്ട് നോക്കിയിക്കാറ്. പൊന്മാനിലെ കല്യാണ സീനുകളിൽ എല്ലാം തന്നെ, സാധാരണ കേരളത്തിലെ കുടുംബങ്ങളിൽ നടക്കുന്നതുപോലെ, വരുന്നവരും പോകുന്നവരും എല്ലാം നോക്കുന്നത് പെണ്ണിന്റെ കഴുത്തിലും കാതിലും ഒക്കെയുള്ള സ്വർണത്തിലേക്കാണ്. അതായത് കല്യാണത്തിന് യഥാർത്ഥത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത് ഒരു സ്ത്രീ മാത്രമല്ല അതോടൊപ്പം തന്നെ അവളെ അണിയിച്ചിരിക്കുന്ന സ്വർണം കൂടിയാണ്.
ദിനംപ്രതി വില കുത്തനെ ഉയർന്നുകൊണ്ടേയിരിക്കുന്നത് തന്നെയാണ് സ്വർണം എന്ന മഞ്ഞ ലോഹത്തെ അമൂല്യമാക്കി മാറ്റുന്ന ഒന്ന്. അതുതന്നെയായിരിക്കാം കേരളത്തിന്റെ സംസ്കാരത്തിലും പണത്തോടൊപ്പം തന്നെ സ്വർണത്തിനും പ്രാധാന്യം ഉണ്ടായത്. അത് പിന്നീട് വിവാഹം എന്ന സാമൂഹിക വ്യവസ്ഥിതി നിർമ്മിച്ച ചട്ടക്കൂടിലേക്കും വികസിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. സ്വർണ്ണത്തെ എത്ര പ്രധാനപ്പെട്ട ഒന്നായിട്ടാണ് കേരളത്തിലെ ജനങ്ങൾ കാണുന്നത് എന്ന് പൊൻമാനിലൂടെ വ്യക്തമാണ്. അതേ പൊന്മാൻ തന്നെ ആ സംസ്കാരത്തെയും തിരുത്തി എഴുതുന്നുണ്ട്. അല്ലെങ്കിലും മനുഷ്യന്റെ സമാധാനം കളയാനുള്ള ഒന്നല്ല സ്വർണം. അത് സമാധാനമായ ഒരു അന്തരീക്ഷം ഉണ്ടാക്കേണ്ട ഒന്നാണ്. ആഭരണത്തെക്കാൾ അഭിമാനത്തെക്കാൾ അതൊരു സാമ്പാദ്യമാണ്. എന്നാൽ മാനുഷിക മൂല്യങ്ങളുടെ മുകളിലേക്ക്, ആ സമ്പാദ്യം വളരേണ്ടതില്ല താനും.


Click it and Unblock the Notifications